ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു (Kanjikode Railway Coach Factory Project Dropped). രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് പദ്ധതിയുടെ ഭാവി സംബന്ധിച്ച വ്യക്തത വന്നത്. നിലവിൽ രാജ്യത്ത് പുതിയ റെയിൽ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും നിലവിലുള്ള കോച്ച് നിർമാണ യൂണിറ്റുകളുടെ ശേഷി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി 39.80 കോടി രൂപ ചെലവഴിച്ചാണ് 228 ഏക്കർ ഭൂമി റെയിൽവേ ഏറ്റെടുത്തത്. പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ ഈ ഭൂമി മറ്റ് റെയിൽവേ വികസന പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ ഭൂമിയിൽ നടപ്പാക്കുന്ന പുതിയ പദ്ധതികൾ ഏതൊക്കെയാണെന്ന കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് തുടർച്ചയായി പ്രതികൂല തീരുമാനങ്ങൾ വരുന്നതായാണ് രാഷ്ട്രീയ വിമർശനം. മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതിയും നിലവിലെ മാതൃകയിൽ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചതായി കേന്ദ്രം അടുത്തിടെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചതായും കേരളത്തിലെ റെയിൽവേ വികസനത്തിനായി മറ്റ് പദ്ധതികൾ നിലവിലുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിന് പിന്നിൽ മുൻ സർക്കാരുകളുടെ നയപരമായ വീഴ്ചകളാണെന്ന് സിപിഐഎം ആരോപിച്ചു.
ദീർഘകാലമായി കേരളത്തിന്റെ പ്രധാന റെയിൽവേ വികസന പ്രതീക്ഷകളിലൊന്നായി കണക്കാക്കിയിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതോടെ സംസ്ഥാനത്തിന്റെ വ്യവസായ, തൊഴിൽ മേഖലകൾക്കും തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
Summary: The Union government has officially dropped the proposed railway coach factory at Kanjikode in Palakkad, which was announced in the 2008 Railway Budget. The Railway Ministry said the 228 acres acquired for the project will now be used for other railway development activities, as existing coach manufacturing units are sufficient to meet current requirements.


