പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ യുവ ഇന്ത്യൻ നാവികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. പ്രയാഗ്‌രാജിലെ നിബി കല ഗ്രാമവാസിയായ 22-കാരൻ രാംചന്ദ്ര ദുബെയാണ് കാണാതായത്. (Indian sailor missing Ukraine)
ജൂലൈ 25-നാണ് രാംചന്ദ്ര ജോലി ചെയ്തിരുന്ന എംവി എജിഎൻ റാഗ്നർ എന്ന വ്യാപാരക്കപ്പലിന് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേരുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിനിടെ രക്ഷപ്പെടാനായി ഇന്ത്യൻ നാവികർ കടലിലേക്ക് ചാടിയതായും തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെ സുരക്ഷിതമായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. രാംചന്ദ്രയും മറ്റൊരു ഇന്ത്യൻ പൗരനും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആക്രമണത്തിന് തലേദിവസം രാത്രിയാണ് രാംചന്ദ്ര അമ്മ കല്പന ദുബെയെ അവസാനമായി ഫോണിൽ വിളിച്ചത്. യുക്രൈനിൽനിന്ന് കപ്പൽ പുറപ്പെട്ടതായി അദ്ദേഹം അറിയിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. അടുത്തിടെ മർച്ചന്റ് നേവിയിൽ ചേർന്ന രാംചന്ദ്രയുടെ രണ്ടാമത്തെ വിദേശയാത്രയായിരുന്നു ഇത്.
കാണാതായ നാവികനെ കണ്ടെത്തുന്നതിനായി യുക്രൈൻ രക്ഷാസംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നും കീവിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കാണാതായ രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി വ്യക്തമാക്കി. രാംചന്ദ്രയെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ യുക്രൈൻ അധികൃതരുമായും അന്താരാഷ്ട്ര ഏജൻസികളുമായും ബന്ധപ്പെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുവ നാവികൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
Summary : Two Indian sailors, including 22-year-old Ram Chandra Dubey from Uttar Pradesh, went missing after a merchant vessel was hit by a drone near Ukraine’s Odesa port. Two other Indian crew members were rescued, while search operations for the missing sailors are continuing.


