ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Abhijeet Dipke Amit Shah) രാജിവെക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
ജൂലൈ 20ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്ന സംശയം പ്രകടിപ്പിച്ച അഭിജീത് ദിപ്കെ, ഇതിന് ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ സമ്മർദത്തിലാണെന്നും നീതിന്യായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തുന്നത്. സമാധാനപരമായ പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
“ജനാധിപത്യം സംരക്ഷിക്കുക എന്നത് പ്രതിപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. രാജ്യത്തെ എല്ലാ ജനങ്ങളും ഇതിനായി ഒരുമിച്ച് നിലകൊള്ളേണ്ട സമയമാണിത്,” എന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അഭിജീത് ദിപ്കെ പറഞ്ഞു.
Story Summary:
CJP founder Abhijeet Dipke has demanded the resignation of Union Home Minister Amit Shah over the alleged police crackdown on students protesting at Jantar Mantar. The protest, linked to the NEET paper leak issue, has received support from several student organizations.


