വാഷിങ്ടൺ: കൃത്രിമബുദ്ധി രംഗത്തെ വൻ നിക്ഷേപങ്ങൾ ഫലം കാണുന്നുവെന്ന സൂചന നൽകി മൈക്രോസോഫ്റ്റ്. ക്ലൗഡ് സേവനമായ അസ്യൂറിന്റെ (Azure) വരുമാനത്തിൽ പ്രതീക്ഷിച്ചതിലും ഉയർന്ന വളർച്ച രേഖപ്പെടുത്തിയതോടെ കമ്പനിയുടെ ഓഹരികൾ മണിക്കൂറുകൾക്ക് ശേഷമുള്ള വ്യാപാരത്തിൽ 8 ശതമാനത്തിലധികം ഉയർന്നു. എഐ രംഗത്തെ വൻ ചെലവുകൾ ലാഭത്തിലേക്ക് മാറുമോയെന്ന നിക്ഷേപകരുടെ ആശങ്കകൾക്ക് കമ്പനിയുടെ പുതിയ സാമ്പത്തിക കണക്കുകൾ ആശ്വാസമായി.
ജൂൺ 30-ന് അവസാനിച്ച 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മൈക്രോസോഫ്റ്റിന്റെ അസ്യൂർ ക്ലൗഡ് സേവന വരുമാനം 43 ശതമാനം വർധിച്ചു. വിപണി വിദഗ്ധർ പ്രവചിച്ചിരുന്ന 39.98 ശതമാനം വളർച്ചയെ മറികടന്നാണ് അസ്യൂറിന്റെ പ്രകടനം. നിലവിലെ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലും ക്ലൗഡ് ബിസിനസിന് ശക്തമായ വളർച്ച തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം ഏകദേശം 9040 കോടി ഡോളർ വരെയെത്തുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രവചനം. ഇത് വിപണി പ്രതീക്ഷയായ 8966 കോടി ഡോളറിനേക്കാൾ കൂടുതലാണ്. സ്ഥിരമായ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ അസ്യൂറിന്റെ വളർച്ച 45 ശതമാനത്തിലെത്തുമെന്നും കമ്പനി കണക്കാക്കുന്നു. വിപണി പ്രവചനം 40.92 ശതമാനമായിരുന്നു. എഐ സാങ്കേതികവിദ്യയ്ക്കായി മൈക്രോസോഫ്റ്റ് നടത്തുന്ന വൻ നിക്ഷേപങ്ങൾ ഫലം കാണുന്നുണ്ടെന്ന് കമ്പനിയുടെ പ്രകടനം വ്യക്തമാക്കുന്നു. ഒരു കാലത്ത് കോപൈലറ്റ് (Copilot) ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ പ്രധാന എഐ മോഡലുകൾക്കായി ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയെ കൂടുതലായി ആശ്രയിച്ചിരുന്ന മൈക്രോസോഫ്റ്റ്, ഇപ്പോൾ സ്വന്തം എഐ മോഡലുകളും ചിപ്പുകളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
സ്വന്തമായി വികസിപ്പിച്ച എഐ സാങ്കേതികവിദ്യയും ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ 40 ശതമാനം വരെ കാര്യക്ഷമത വർധിപ്പിക്കാൻ സാധിച്ചതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. ചെലവും പ്രകടനവും പരിഗണിച്ച് വിവിധ എഐ സാങ്കേതികവിദ്യകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ കമ്പനിക്കും ഉപഭോക്താക്കൾക്കും കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ക്ലൗഡ് വിപണിയിൽ മൈക്രോസോഫ്റ്റിന് ശക്തമായ മത്സരമാണ് ഗൂഗിൾ ഉയർത്തുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ഗൂഗിൾ ക്ലൗഡിന്റെ വരുമാനം 82 ശതമാനം വർധിച്ചിരുന്നു. ഇതോടെ ക്ലൗഡ് രംഗത്തെ മൈക്രോസോഫ്റ്റിന്റെ വിപണി വിഹിതത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നെങ്കിലും, അസ്യൂറിന്റെ പുതിയ വളർച്ചാ കണക്കുകൾ കമ്പനി മത്സരത്തിൽ ശക്തമായി തുടരുന്നുവെന്ന സൂചനയാണ് നൽകുന്നത്. ആമസോണിന് പിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ക്ലൗഡ് സേവനദാതാവെന്ന സ്ഥാനം നിലനിർത്താനും മൈക്രോസോഫ്റ്റിന് കഴിയുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർ പങ്കുവയ്ക്കുന്നത്.
2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂലധനച്ചെലവ് 5000 കോടി ഡോളറായിരിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രവചനം. ഡാറ്റാ സെന്റർ ലീസുകളുടെ അക്കൗണ്ടിങ് രീതിയിൽ വരുത്തിയ മാറ്റമാണ് ചെലവിന്റെ കണക്കിൽ കുറവ് രേഖപ്പെടുത്താൻ കാരണം. ദീർഘകാല ഡാറ്റാ സെന്റർ ലീസുകൾ ഇനി 15 വർഷത്തിനുപകരം 25 വർഷത്തേക്ക് വിഭജിച്ച് കണക്കാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ വാർഷിക മൂലധനച്ചെലവ് കുറവായി രേഖപ്പെടുത്തപ്പെടുമെങ്കിലും, കമ്പനിയുടെ യഥാർഥ നിക്ഷേപ പദ്ധതികളിൽ മാറ്റമില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
2026 കലണ്ടർ വർഷത്തിൽ മൊത്തം 17,500 കോടി ഡോളറിന്റെ മൂലധനച്ചെലവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചിരുന്ന 19,000 കോടി ഡോളറിൽ നിന്ന് ഇത് കുറവാണ്. ഏപ്രിൽ–ജൂൺ പാദത്തിൽ മാത്രം മൈക്രോസോഫ്റ്റിന്റെ മൂലധനച്ചെലവ് 4100 കോടി ഡോളറിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. എഐയും ഡാറ്റാ സെന്ററുകളും വികസിപ്പിക്കുന്നതിനായി വൻ സാങ്കേതിക കമ്പനികൾ നടത്തുന്ന ചെലവ് ആഗോളതലത്തിൽ 70000 കോടി ഡോളറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വൻ നിക്ഷേപം കമ്പനികളുടെ പണമൊഴുക്കിനെ ബാധിക്കുമെന്നും ആവശ്യത്തിലധികം ഡാറ്റാ സെന്റർ ശേഷി സൃഷ്ടിക്കപ്പെടുമോയെന്ന ആശങ്കയും നിക്ഷേപകർ ഉയർത്തുന്നുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സൗജന്യ പണമൊഴുക്ക് ശക്തമായി തുടരുകയാണ്. 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ ഫ്രീ ക്യാഷ് ഫ്ലോ 1960 കോടി ഡോളറിലെത്തി. വിപണി പ്രവചിച്ചിരുന്ന 1344 കോടി ഡോളറിനേക്കാൾ കൂടുതലാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറവുണ്ടായെങ്കിലും, എഐ നിക്ഷേപങ്ങൾക്കിടയിലും കമ്പനിയുടെ വരുമാനശേഷി ശക്തമാണെന്ന സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.
ക്ലൗഡ് ബിസിനസിലെ കരാർ അടിസ്ഥാനത്തിലുള്ള ഭാവി വരുമാനത്തിന്റെ മൂല്യം പാദാവസാനത്തോടെ 67,800 കോടി ഡോളറിലെത്തി. മുൻപാദത്തിലെ 62,700 കോടി ഡോളറിൽ നിന്നാണ് വർധന. ഏകദേശം 5000 കോടി ഡോളറിന്റെ അധിക ഭാവി വരുമാന കരാറുകൾ പ്രധാന യുഎസ് എഐ മോഡൽ കമ്പനികൾക്ക് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് 365 കോപൈലറ്റിന്റെ പണമടച്ച് ഉപയോഗിക്കുന്ന സീറ്റുകളുടെ എണ്ണം 3 കോടിയിലധികമായി. മുൻപാദത്തിൽ ഇത് 2 കോടിയായിരുന്നു. വിപണി വിദഗ്ധർ പ്രതീക്ഷിച്ചിരുന്ന 2.69 കോടി സീറ്റുകളെയും പുതിയ കണക്ക് മറികടന്നു. എഐ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ സ്ഥാപനങ്ങൾ വേഗത്തിൽ സ്വീകരിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
മൊത്തത്തിൽ, ജൂൺ പാദത്തിൽ മൈക്രോസോഫ്റ്റിന്റെ വരുമാനം 18 ശതമാനം വർധിച്ച് 9000 കോടി ഡോളറിലെത്തി. ഓപ്പൺഎഐയിലെ നിക്ഷേപത്തിന്റെ സ്വാധീനം ഒഴിവാക്കിയുള്ള ഓഹരിയൊന്നിന് ലാഭം 4.74 ഡോളറായിരുന്നു. വിപണി പ്രതീക്ഷിച്ചിരുന്ന 4.24 ഡോളറിനേക്കാൾ കൂടുതലാണ് ഇത്. എഐ രംഗത്തെ വൻ നിക്ഷേപങ്ങൾ വരുമാനത്തിലും ഭാവി വളർച്ചയിലും പ്രതിഫലിക്കുന്നുവെന്ന സൂചന നൽകിയ മൈക്രോസോഫ്റ്റിന്റെ സാമ്പത്തിക ഫലം നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതോടെയാണ് കമ്പനിയുടെ ഓഹരികൾ മണിക്കൂറുകൾക്ക് ശേഷമുള്ള വ്യാപാരത്തിൽ 8 ശതമാനത്തിലധികം ഉയർന്നത്.
Summary: Microsoft reported stronger-than-expected Azure cloud growth and forecast robust revenue and AI-driven expansion for fiscal 2027. The company’s results eased concerns over its massive AI spending, while its shares rose more than 8% in after-hours trading.


