ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾക്ക് കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും ഏർപ്പെടുത്തിയതായി മെറ്റ കേന്ദ്ര സർക്കാരിനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട സംഭവത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയവും മെറ്റ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ച ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ നടന്നേക്കും.(Meta PM Modi Facebook post, Meta Implements Enhanced Safeguards For PM Modi Posts)
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ ഇനിമുതൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൾട്ടി-ലെവൽ പരിശോധനകൾക്ക് ശേഷമേ തടയപ്പെടുകയുള്ളൂവെന്നും, മുൻനിര അക്കൗണ്ടുകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നും മെറ്റ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടും തട്ടിപ്പുകാർക്കെതിരെ കർശന നടപടി വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള പ്രധാനമന്ത്രി മോദിയുടെ സെൽഫി വീഡിയോ സന്ദേശം ഫേസ്ബുക്കിൽ തടസ്സപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ജൂലൈ 23-ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും തുടർന്ന് ഫേസ്ബുക്കിൽ റീ-പോസ്റ്റ് ചെയ്യുകയും ചെയ്ത വീഡിയോ സന്ദേശമാണ് ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടർ തകരാർ കാരണം കുറച്ചുസമയത്തേക്ക് ലഭ്യമാകാതിരുന്നത്. തുടർന്ന് കേന്ദ്ര സർക്കാർ മെറ്റയുടെ ഗ്ലോബൽ പബ്ലിക് പോളിസി ഹെഡിനെ വിളിപ്പിച്ചുവരുത്തുകയും മെറ്റ ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തിരുന്നു.
Story Summary
Meta informed the IT Ministry that it has implemented enhanced oversight and additional safety checks for posts by Prime Minister Narendra Modi and other prominent accounts following the brief restriction of PM Modi’s Facebook video on the paper leak issue. Meta executives are set to meet Indian government officials soon to provide further clarity, as the Centre previously deemed Meta’s initial “AI technical glitch” explanation inadequate.


