ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. (CJP protest Lost Boy Reunited with Mother
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കുട്ടി അമ്മയിൽ നിന്ന് വേർപെട്ടെന്ന വിവരം അറിഞ്ഞതോടെ പ്രതിഷേധ മുദ്രാവാക്യങ്ങൾക്കു പകരം കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമമാണ് ജനക്കൂട്ടം ഏറ്റെടുത്തത്. “പ്രീതി ഗുപ്ത എവിടെയാണ്? നിങ്ങളുടെ കുട്ടി ഇവിടെ സുരക്ഷിതനാണ്” എന്ന സന്ദേശം പ്രതിഷേധക്കാർ ഒരുമിച്ച് വിളിച്ചുപറഞ്ഞ് ജനക്കൂട്ടത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കൈമാറി. അൽപസമയത്തിനകം ഈ വിളി അമ്മയുടെ ചെവിയിലെത്തി. ഉടൻ തന്നെ അവൾ ഓടിയെത്തി മകനെ ചേർത്ത് പിടിച്ചു. അമ്മയെ കണ്ടതുമാത്രം കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന പ്രതിഷേധക്കാർ കൈയടികളോടെയും ആർപ്പുവിളികളോടെയും ആ നിമിഷത്തെ വരവേറ്റു.
സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അത് വേഗത്തിൽ വൈറലായി. “വലിയ ജനക്കൂട്ടത്തിനിടയിലും മനുഷ്യത്വം ആളുകളെ വീണ്ടും ഒന്നിപ്പിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന മനോഹര നിമിഷം” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലും നിരവധി പേർ പ്രതിഷേധക്കാരുടെ ഇടപെടലിനെ അഭിനന്ദിച്ചു. “ഏറ്റവും സുരക്ഷിതമായ പ്രതിഷേധം”, “ജനക്കൂട്ടം ഒരു നിമിഷം കുടുംബമായി മാറി”, “മനുഷ്യത്വം ഇപ്പോഴും ജീവനോടെയുണ്ടെന്ന് തെളിയിക്കുന്ന കാഴ്ച” തുടങ്ങിയ അഭിപ്രായങ്ങളാണ് കൂടുതലായും ഉയർന്നത്. ചിലർ പൊതുപരിപാടികളിൽ മാതാപിതാക്കളിൽ നിന്ന് വേർപെടുന്ന കുട്ടികളെ കണ്ടെത്താൻ ഇത്തരം കൂട്ടായ അറിയിപ്പ് സംവിധാനം മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.


