കൊച്ചി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെയുണ്ടായ വ്യാപക സൈബർ ആക്രമണങ്ങളിലും സബ്‌സ്‌ക്രൈബേഴ്‌സിന്റെ വൻ ഇടിവിലും ഒടുവിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരം പേളി മാണി. താൻ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും പേളി വ്യക്തമാക്കി. മുതിർന്ന സംവിധായകൻ സിബി മലയിലിനെ അധിക്ഷേപിച്ചു എന്ന പ്രചാരണത്തിൽ വലിയ വിഷമമുണ്ടെന്നും, തന്നെ വിമർശിച്ച മറ്റൊരു വ്യക്തിയോട് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും താരം തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു.(Pearle Maaney Clarifies Controversial Remarks Over NEET Protest And Sibi Malayil Issue)
നീറ്റ് പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികൾ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പേളി പങ്കുവെച്ച പോസ്റ്റാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. “പരാജയപ്പെട്ട സംവിധായകൻ” എന്ന പരാമർശം വലിയ വിവാദമായിരുന്നു. ഒപ്പം പോസ്റ്റിലെ കാവി നിറത്തോടുള്ള ഇഷ്ടവും, രാഷ്ട്രീയ നിലപാടുകളും ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തോളം ഫോളോവേഴ്‌സിനെയും യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിനെയും താരത്തിന് നഷ്ടമായിരുന്നു.
വിവാദത്തിൽ പേളി വ്യക്തത വരുത്തി. തന്റെ വാക്കുകൾ ഇത്രയധികം നെഗറ്റീവായി വ്യാഖ്യാനിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അടിയും ചോരയും കണ്ട് ഭയന്നാണ് വിദ്യാർത്ഥികളോട് വീട്ടിൽ പോകാൻ പറഞ്ഞത്. അതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ചപ്പോൾ വല്ലാതെ ഹർട്ട് ആയി. അങ്ങനെയാണ് തെറ്റായ ഒരു സ്റ്റോറി പങ്കുവെച്ചതും നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ചെയ്തതും. വിമർശിച്ച വ്യക്തിയെ ‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് വിളിക്കാൻ പാടില്ലായിരുന്നു. അതിന് മാപ്പ് ചോദിക്കുന്നു. തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നും പേളി കൂട്ടിച്ചേർത്തു.
Story Summary
Social media influencer Pearle Maaney addressed the recent backlash over her controversial comments on the NEET protest and saffron color preference, which led to a loss of nearly 400k followers. Clarifying her stance in a video, she apologized for calling a critic a failed director.


