കൊച്ചി: ഡൽഹിയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് നടത്തിയ സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി അവതാരകയും നടിയുമായ പേളി മാണി. ആരെയും വേദനിപ്പിക്കാനോ സമരത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, വികാരാധീനമായി നടത്തിയ ചില പ്രതികരണങ്ങൾ തെറ്റായിരുന്നുവെന്നും അവയ്ക്ക് മാപ്പ് ചോദിക്കുന്നതായും പേളി വ്യക്തമാക്കി (Pearle Maaney controversy). തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വിശദീകരണം. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് പേളിയുടെ വിശദീകരണം. സമരത്തിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതരായിരിക്കണമെന്ന ആശങ്കയിൽ നിന്നാണ് “വീട്ടിലേക്ക് പോകൂ” എന്ന പരാമർശം നടത്തിയതെന്നും, സമരം അവസാനിപ്പിക്കണമെന്നോ ആരെയും നിർദേശിക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
താൻ എഴുതാത്ത കാര്യങ്ങൾ പോലും തന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടുവെന്നും, “സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതുപോലെയാണ്” എന്ന വിമർശനമാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും പേളി പറഞ്ഞു. ആത്മാർഥമായി എഴുതിയ വാക്കുകൾക്ക് ഇത്തരമൊരു അർഥം നൽകിയതിൽ ഏറെ വിഷമം തോന്നിയതായും അവർ കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്ക് മറുപടിയായി പങ്കുവെച്ച സ്റ്റോറിയിൽ ഒരാളെ “പരാജയപ്പെട്ട സംവിധായകൻ” എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായിരുന്നുവെന്ന് പേളി സമ്മതിച്ചു. ആ പരാമർശം പിന്നീട് നീക്കം ചെയ്തതായും, അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്നും ബന്ധപ്പെട്ട വ്യക്തിയോട് പരസ്യമായി മാപ്പ് ചോദിക്കുന്നതായും അവർ വ്യക്തമാക്കി.
തന്റെ പോസ്റ്റിലെ നിറത്തെ അടിസ്ഥാനമാക്കി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് പിന്നീട് മറ്റൊരു വിശദീകരണം നൽകിയതെന്നും പേളി പറഞ്ഞു. “സാഫ്രൺ നിറം ഇഷ്ടമാണ്, അതിലും കൂടുതൽ ഇന്ത്യൻ പതാകയാണ് ഇഷ്ടം” എന്ന രീതിയിലുള്ള പ്രതികരണം അതിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് അതും ഡിലീറ്റ് ചെയ്തതായും അവർ അറിയിച്ചു. രാഷ്ട്രീയപരമായി ഒരു പാർട്ടിയുമായും തനിക്ക് പ്രത്യേക ബന്ധമില്ലെന്നും എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുണ്ടെന്നും പേളി പറഞ്ഞു. “എനിക്ക് എല്ലാ പാർട്ടികളും വേണ്ടപ്പെട്ടതാണ്. എല്ലാവരിലും എനിക്ക് പ്രിയപ്പെട്ടവരുണ്ട്,” എന്നായിരുന്നു അവരുടെ പ്രതികരണം.
സംവിധായകൻ സിബി മലയിൽ സംബന്ധിച്ചും പേളി വിശദീകരണം നൽകി. താൻ നടത്തിയ വിമർശനം അദ്ദേഹത്തെ ഉദ്ദേശിച്ചല്ലെന്നും, സിബി മലയിലിന്റെ വലിയ ആരാധികയാണ് താനെന്നും അവർ പറഞ്ഞു. തന്റെ പ്രതികരണം അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും പേളി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പൊതുപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം ഇപ്പോഴാണ് കൂടുതൽ മനസ്സിലാകുന്നതെന്നും, ഓരോ വാക്കും ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവത്തിലൂടെ തിരിച്ചറിഞ്ഞെന്നും പേളി പറഞ്ഞു. മെച്ചപ്പെട്ട വ്യക്തിയാകാൻ ശ്രമിക്കുമെന്നും, തന്നെ വിമർശിച്ചവരിൽ നിന്ന് ക്ഷമ പ്രതീക്ഷിക്കുന്നതായും അവർ വീഡിയോയിൽ പറഞ്ഞു.
Summary: Pearle Maaney has apologised for her controversial social media response regarding the Delhi student protests, admitting that some of her later remarks were inappropriate. She clarified that she never intended to hurt anyone, denied political bias, and said she respects people across all political parties.


