തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ആയുധമാക്കും. ഇതിനു പുറമെ, സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനും പ്രതിപക്ഷം നീക്കമുണ്ട്. ചോദ്യോത്തര വേളയിൽ ഇന്ദിരാ ഗ്യാരന്റി, അതിവേഗ റെയിൽ കോറിഡോർ പദ്ധതികൾ എന്നിവയും ചർച്ചയാകും.( Kerala Assembly Budget Session And Liquor Policy Controversy)
അതേസമയം, ബജറ്റിലെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പ്രഖ്യാപനം മുന്നണിയിലും പുറത്തും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നയപരമായ ഇത്രയും വലിയൊരു മാറ്റം വരുത്തുമ്പോൾ എക്സൈസ് വകുപ്പുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നത് മുന്നണിക്കുള്ളിൽ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
മുൻ എൽഡിഎഫ് സർക്കാർ സമാനമായ ആവശ്യം നിരസിച്ചതാണെന്നും, നികുതി വരുമാനം കുറയുമെന്ന കടുത്ത നിലപാടാണ് അന്ന് ധനവകുപ്പ് സ്വീകരിച്ചതെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. മദ്യലോബികളെ സഹായിക്കാനാണ് ഈ പുതിയ നീക്കമെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ ബജറ്റ് നിർദ്ദേശം സഭയ്ക്കകത്തും പുറത്തും കടുത്ത പോരാട്ടങ്ങൾക്ക് വഴിവെക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
Story Summary
The Kerala Assembly is set to begin a debate on the budget amid intense political friction over the proposal for low-alcohol beverages. The Opposition is gearing up to target the government on various policy issues, while internal dissent within the ruling front has surfaced over the controversial liquor tax structure.

