ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടിയിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പർസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 2024-ൽ സ്വന്തം യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത തത്സമയ പരിപാടിയുടെ പേരിലാണ് അഹമ്മദിക്കും ഒപ്പമുണ്ടായിരുന്ന എട്ട് സംഗീതജ്ഞർക്കും നേരെ നടപടിയുണ്ടായത്. ക്വാം പ്രവിശ്യയിലെ ഒരു ക്രിമിനൽ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു.( Iranian Singer Parastoo Ahmadi Sentenced To Lashes)
ശിക്ഷയ്ക്ക് പുറമെ, രണ്ട് വർഷത്തേക്ക് വിദേശയാത്ര ചെയ്യുന്നതിനും കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ‘അശ്ലീലവും അധാർമ്മികവുമായ ഉള്ളടക്കം’ നിർമ്മിച്ച് പൊതുധാർമ്മികതയെ വ്രണപ്പെടുത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 2024 ഡിസംബറിൽ നടത്തിയ ഓൺലൈൻ കൺസേർട്ടിൽ ‘അസ് ഖൂനെ ജവനാനേ വതൻ’ എന്ന ദേശഭക്തി ഗാനം പാടുമ്പോൾ താരം ഹിജാബ് ധരിച്ചിരുന്നില്ല. സ്ലീവ്ലെസ് വസ്ത്രം ധരിച്ച് മുടി മറയ്ക്കാതെ അഹമ്മദി പാടിയ വീഡിയോ വലിയ തോതിൽ വൈറലായിരുന്നു.
രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ തെളിവാണ് ഈ ശിക്ഷാവിധി എന്ന് മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ഇറാനിയൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തക മസി അലിനെജാദ് രംഗത്തെത്തി. ഒരു സ്ത്രീയുടെ ശബ്ദം പോലും ഭരണകൂടത്തെ ഭയപ്പെടുത്തുന്നു എന്നത് ലിംഗവിവേചനത്തിന്റെ ഉദാഹരണമാണെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം, സ്ത്രീകൾ പാടുന്നതിനോ സംഗീതം നിർമ്മിക്കുന്നതിനോ ഇറാനിയൻ നിയമത്തിൽ വിലക്കില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ശിക്ഷാവിധി അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനമായും ക്രൂരതയായും വിലയിരുത്തപ്പെടുന്നുണ്ട്.
Story Summary
Iranian singer Parastoo Ahmadi and eight members of her production team have been sentenced to 74 lashes and a two-year ban on artistic activities for performing in an online concert without wearing a hijab. The verdict has drawn widespread condemnation from human rights activists and legal experts, who view the punishment as a severe act of repression against cultural dissent and women’s rights in Iran.

