തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(NDA government should come in Kerala, Rajeev Chandrasekhar on Union Budget 2026-27)
എയിംസിനായി കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഭൂമി ഏറ്റെടുത്ത് കൈമാറാത്തതാണ് പദ്ധതി വൈകാൻ കാരണം. വീഴ്ച വരുത്തിയത് സംസ്ഥാന സർക്കാരായിരിക്കെ ബജറ്റിൽ അവഗണനയെന്ന് ആരോപിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
കേരളത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യമായ ഒരു സംവാദത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ കേരളം പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യണം. പുതിയ വൻകിട പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ ഇവിടെ ഒരു എൻ.ഡി.എ സർക്കാർ വരണം. ഇരട്ട എൻജിൻ സർക്കാരിന് മാത്രമേ വികസനത്തിൽ വേഗത കൊണ്ടുവരാൻ സാധിക്കൂ.
മുദ്രാവാക്യങ്ങൾ മാത്രം പറയുന്ന രീതിയല്ല നരേന്ദ്ര മോദി സർക്കാരിന്റേത്. യുവജനങ്ങൾക്കായി നിരവധി തൊഴിൽ-സംരംഭകത്വ പദ്ധതികൾ ഈ ബജറ്റിലുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ സംസ്ഥാനം ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്പ്രചരണങ്ങൾ അവസാനിപ്പിച്ച് കേന്ദ്രം നൽകിയ പദ്ധതികൾ സമയബന്ധിതമായി തീർക്കാനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും അല്ലാത്തപക്ഷം കേരളം വികസന ഭൂപടത്തിൽ കൂടുതൽ പിന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

