തിരുവനന്തപുരം: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala government appoints committee to study E Sreedharan’s high speed rail project)
പഠിച്ച ശേഷം മാത്രമേ തുടർനടപടികളിലും പദ്ധതി നടപ്പിലാക്കുന്നതിലും തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും, അതിനുശേഷമേ സർക്കാർ നിലപാട് വ്യക്തമാക്കൂ എന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തു. യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സൗജന്യയാത്ര നിലവിൽ വരും. ‘പ്രിയദർശിനി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും വരുമാനപരിധിയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങൾ 100 ദിവസത്തെ പ്രവർത്തനത്തിന് ശേഷം വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും യാത്രാച്ചെലവ് കുറയ്ക്കാനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ജനകീയമാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
Story Summary
Chief Minister V.D. Satheesan clarified that the government has not yet decided to implement E. Sreedharan’s high-speed rail project. He stated that a committee has been appointed to study the proposal, and the final decision will be taken only after evaluating the committee’s report.

