തിരുവനന്തപുരം: എസ്എൻഡിപി (SNDP) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം (CPM) സംസ്ഥാന സമിതി അംഗം പി. ജയരാജൻ (P Jayarajan slams Vellappally Natesan). വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽവെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഈ ബഹുമുഖ വേഷം കേരളീയ സമൂഹം കൃത്യമായി തിരിച്ചറിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ ‘രചന’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരിക്കെത്തന്നെ അന്നത്തെ ഇടതുപക്ഷ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ നായകസ്ഥാനത്ത് വെള്ളാപ്പള്ളി വന്നിരുന്നു. എന്നാൽ, പിന്നീട് മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ (BDJS) തലപ്പത്താക്കി സംഘപരിവാർ ശക്തികൾക്കൊപ്പം നിർത്തിച്ചു. ഇതിന് പുറമെ വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ബിജെപി (BJP) സ്ഥാനാർത്ഥികളെ വെളുപ്പിച്ചെടുക്കാൻ വേണ്ടി നടക്കുകയാണെന്നും ജയരാജൻ തുറന്നടിച്ചു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇന്ന് ശ്രീനാരായണ ദർശനങ്ങൾക്ക് തികച്ചും വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. ജയരാജൻ രചിച്ച ‘സനാതനികരുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന സാംസ്കാരിക ചർച്ചയിലാണ് വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
Story Summary: CPM State Committee member P. Jayarajan strongly criticized SNDP Yogam General Secretary Vellappally Natesan during a cultural event in Thiruvananthapuram. Jayarajan accused Natesan of playing a double game by leading the government’s Renaissance Committee on one hand, while positioning his son in BDJS alongside the Sangh Parivar and his wife supporting BJP candidates on the other. Speaking at a discussion based on his book ‘Sanathanikarude Hindutva Vazhikal’, Jayarajan urged Kerala society to recognize this duality.

