റിപ്പോർട്ട് : അൻവർ ഷരീഫ്
ചീക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിലുണ്ടായ കടുത്ത ചോർച്ചയെ തുടർന്ന് ചീക്കോട് ഗ്രാമപഞ്ചായത്തിൽ വൻ നാശനഷ്ടം (Cheekode Japan drinking water project leak). രണ്ടാം വാർഡ് വെട്ടുപാറ സ്വദേശിയായ കെ.വി. കുഞ്ഞിയുടെ വീടിനോട് ചേർന്നുള്ള കുടിവെള്ള കിണറാണ് പൈപ്പ് പൊട്ടി മണ്ണൊലിച്ചുപോയതിനെ തുടർന്ന് പൂർണ്ണമായും നിലംപതിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം നടന്നത്.
പൈപ്പ് ലൈനിൽ ഉണ്ടായ വലിയ പ്രഷറിലാണ് ചോർച്ച ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. മണ്ണടിഞ്ഞ ഭാഗത്തുനിന്നും ശക്തമായ രീതിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ കുഞ്ഞിയുടെ കിണറിന്റെ അടിത്തറ ഇളകുകയും, നിമിഷങ്ങൾക്കകം കിണർ പൂർണ്ണമായി തകർന്നു വീഴുകയുമായിരുന്നു. വീടിനോട് തൊട്ടുചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കുഞ്ഞിയുടെ വീടും ഇപ്പോൾ കടുത്ത തകർച്ചാ ഭീഷണിയിലാണ്. അപകട സമയത്ത് ആളപായമൊന്നും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി.
വിവരമറിയിച്ചതിനെ തുടർന്ന് ചീക്കോട് ഗ്രാമപഞ്ചായത്ത് അധികൃതരും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തകർന്ന കിണറിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പൈപ്പ് ലൈൻ അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി വീടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.
View this post on Instagram
Story Summary: A drinking water well belonging to K.V. Kunhi in Vettupara (Ward 2) of Cheekode Grama Panchayat completely collapsed due to heavy soil erosion caused by a major leak in the main pipeline of the Japan Drinking Water Project. Though no casualties were reported, Kunhi’s house is now facing a structural threat. Authorities visited the spot and suspended the water supply temporarily for repairs.

