വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് (Donald Trump AI images). അമേരിക്കയുടെ സൈനിക ശക്തി, ഇറാനുമായുള്ള സംഘർഷം, 2028-ലെ രാഷ്ട്രീയ പ്രചാരണം എന്നിവയെ മുൻനിർത്തിയുള്ള നിരവധി ദൃശ്യങ്ങളാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
‘ഗാർഡിയൻസ് ഓഫ് ദ വേൾഡ്’ എന്ന പേരിലുള്ള ചിത്രത്തിൽ, അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും കടലിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നതും പശ്ചാത്തലത്തിൽ ഭീമാകാര രൂപത്തിൽ ട്രംപ് നിൽക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘സ്ട്രൈക്ക് ഓൺ ഖാർഗ്’ എന്ന മറ്റൊരു ചിത്രത്തിൽ ഇറാനിലെ പ്രധാന എണ്ണ ടെർമിനലായ ഖാർഗ് ദ്വീപിന് നേരെയുണ്ടാകുന്ന വ്യോമാക്രമണമാണ് കാണിച്ചിരിക്കുന്നത്.
‘ഇറ്റ്സ് അവർ ഓയിൽ ടാങ്കർ നൗ!’ എന്ന ചിത്രത്തിൽ അമേരിക്കൻ സൈനികർക്കൊപ്പം ട്രംപ് ഒരു ഇറാനിയൻ എണ്ണക്കപ്പലിന്റെ ഡെക്കിൽ നിൽക്കുന്നതും, പരമ്പരാഗത അറബ് വസ്ത്രം ധരിച്ച ചിലർ കടലിലേക്ക് ചാടുന്നതുമായ രംഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘നോ മോർ എഞ്ചിൻസ്’ എന്ന മറ്റൊരു എഐ ചിത്രത്തിൽ, സ്ഫോടനത്തെ തുടർന്ന് തകർന്ന നിലയിൽ തീപിടിച്ച ഒരു ഇറാനിയൻ എണ്ണക്കപ്പലും ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
ചില ചിത്രങ്ങളിൽ ട്രംപ് അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ നിയന്ത്രിക്കുന്ന കമാൻഡറായും, സൈനിക നടപടികൾക്ക് നേതൃത്വം നൽകുന്ന നേതാവായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ‘എഫ് എ എഫ് ഒ’ എന്ന് എഴുതിയ തൊപ്പി ധരിച്ചുള്ള ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ കാലത്തെ വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളെയും ട്രംപിന്റെ കാലത്തെ സൈനിക നടപടികളെയും താരതമ്യം ചെയ്യുന്ന ഗ്രാഫിക് ചിത്രവും ട്രംപ് പങ്കുവെച്ചു. അതിൽ ഇറാനുമായുള്ള സൈനിക സംഘർഷം നാല് മാസം മാത്രം നീണ്ടതായും 18 മരണങ്ങൾ സംഭവിച്ചതായും, വെനസ്വേലയുമായുള്ള യുദ്ധം ഒരു ദിവസം മാത്രം നീണ്ടതായും അവകാശപ്പെടുന്നു. ഈ കണക്കുകൾക്ക് സ്വതന്ത്രമായ ഔദ്യോഗിക സ്ഥിരീകരണമില്ല. രണ്ടാമത്തെ ചിത്രപരമ്പരയിൽ 2028-ലെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഗീവ് ദി എനമി നൈറ്റ്‌മെയേഴ്സ്’ എന്ന ചിത്രത്തിൽ ഇരുണ്ട വനത്തിലൂടെ സൈനികർക്കൊപ്പം നടക്കുന്ന ട്രംപിന്റെ ചിത്രത്തിന് മുകളിൽ ‘ട്രംപ് 2028’ എന്ന മുദ്രാവാക്യം നൽകിയിട്ടുണ്ട്. ‘കോസ്മിക് കമാൻഡർ’ എന്ന സയൻസ് ഫിക്ഷൻ ശൈലിയിലുള്ള മറ്റൊരു പോസ്റ്ററിൽ ബഹിരാകാശ പശ്ചാത്തലത്തിൽ ട്രംപിനെ അവതരിപ്പിച്ചിരിക്കുന്നു.
‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തോടൊപ്പം അമേരിക്കയുടെ സ്ഥാപക നേതാക്കളായ ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, അലക്സാണ്ടർ ഹാമിൽട്ടൺ എന്നിവർക്കൊപ്പമുള്ള ട്രംപിന്റെ എഐ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ‘പ്ലാൻ ട്രസ്റ്റഡ്’ എന്ന വാചകത്തോടെയുള്ള മറ്റൊരു ഗ്രാഫിക്കും ട്രംപിന്റെ പോസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആയുധശേഖരത്തിലെ കുറവിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ഇറാനെതിരായ വലിയ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Summary: US President Donald Trump shared a series of AI-generated images portraying American military power, particularly against Iran, while also promoting political messaging linked to a possible 2028 campaign. The posts have drawn attention for blending military imagery with campaign-style branding.


