കൊച്ചി: ഭൂട്ടാനിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലേക്ക് വൻതോതിൽ വാഹനങ്ങൾ കടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ (Operation Numkhor) കേസിൽ നിർണ്ണായക അറസ്റ്റ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിന്റെ പ്രധാന കൂട്ടാളിയായ യഷ് ആണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജസ്ഥാനിലെ ജയ്‌പൂരിൽ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഭൂട്ടാനിൽ നിന്നും അതിർത്തി കടത്തി ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്ന ശൃംഖലയുടെ പ്രധാന മേൽനോട്ടക്കാരനായിരുന്നു ഇയാൾ.
ഭൂട്ടാനിൽ വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ലക്ഷ്വറി വാഹനങ്ങളാണ് ഇത്തരത്തിൽ വ്യാജ രേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് കടത്തി വൻ വിലയ്ക്ക് അനധികൃതമായി വിറ്റഴിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 15,000-ത്തോളം വാഹനങ്ങൾ ഇത്തരത്തിൽ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഭൂരിഭാഗവും നടന്നിട്ടുള്ളത്.
ആഡംബര സൂപ്പർ കാറുകളും കോടികൾ വിലമതിക്കുന്ന സൂപ്പർ ബൈക്കുകളുമടക്കം അന്താരാഷ്ട്ര അതിർത്തി കടത്തി വിപണിയിലെത്തിച്ചതു വഴി കോടികളുടെ നികുതിവെട്ടിപ്പാണ് പ്രതികൾ നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന ഇറക്കുമതി നികുതി കൊള്ളകളിലൊന്നായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഈ കേസിനെ വിലയിരുത്തുന്നത്. അറസ്റ്റിലായ യഷിനെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ ഉന്നതരിലേക്ക് എത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Story Summary: In a major breakthrough in ‘Operation Numkhor’, the Customs Preventive unit arrested Yash, a key associate of mastermind Bishwadeep Das, in Jaipur. The syndicate smuggled over 15,000 abandoned luxury cars and superbikes from Bhutan to India using forged documents, causing massive tax evasion.

