തിരുവനന്തപുരം: കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സബ് ഇൻസ്പെക്ടർ (എസ്.ഐ) റാങ്ക് പട്ടികയിലുള്ള 43 ഉദ്യോഗാർത്ഥികൾക്ക് അടിയന്തിരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി (Ramesh Chennithala). ഇതുസംബന്ധിച്ച് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി കർശന നിർദേശം നൽകി. ജൂൺ ഒമ്പതിന് നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഈ സുപ്രധാന ഇടപെടൽ.
പി.എസ്.സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2025 ജൂൺ ഒമ്പതിനാണ് പ്രസിദ്ധീകരിച്ചത്. വരാനിരിക്കുന്ന ജൂൺ ഒമ്പതോടെ ഈ ലിസ്റ്റിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുകയാണ്. മറ്റ് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മുൻപ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ എസ്.ഐ റാങ്ക് പട്ടികയ്ക്ക് ഈ ഇളവ് ബാധകമായിരുന്നില്ല. ഇതോടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ പുറത്താകുന്ന അവസ്ഥയിലായിരുന്നു നിരവധി ഉദ്യോഗാർത്ഥികൾ.
തുടർന്ന് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഒന്നിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, ആർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യക്തമാക്കിയാണ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് അടിയന്തിര ഉത്തരവ് നൽകിയത്. സർക്കാരിന്റെ ഈ തീരുമാനത്തോടെ വരും ദിവസങ്ങളിൽ തന്നെ 43 പേർക്കും നിയമന ഉത്തരവ് കൈമാറും.
Story Summary: Kerala Home Minister Ramesh Chennithala has directed the Additional Chief Secretary to immediately issue appointment orders to 43 candidates from the SI rank list, which is set to expire on June 9. The decision follows a memorandum submitted by the candidates.

