തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ചക്രവാതചുഴികളും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് മഴ കനക്കാൻ കാരണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Weather Alert And Annual Trawling Ban From June 9)
സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും, ജൂൺ 1ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിനിടെ, സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ഏർപ്പെടുത്തുന്ന 52 ദിവസത്തെ നിരോധനം ജൂലൈ 31-ന് അവസാനിക്കും. ഈ കാലയളവിൽ മെക്കനൈസ്ഡ് ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് കർശന വിലക്കുണ്ട്. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇൻബോർഡ് വള്ളങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം തുടരാം. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുമെന്നും, നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
Kerala is bracing for intensified rainfall in the coming days due to cyclonic circulations, with yellow alerts issued for several districts. Concurrently, the state has announced a 52-day annual trawling ban starting June 9 to protect marine biodiversity during the monsoon breeding season.

