കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിച്ചതോടെ, സംസ്ഥാനത്തുനിന്നും ബംഗ്ലാദേശി പൗരന്മാരുടെ കൂട്ട പുറത്തുപോകൽ ആരംഭിച്ചതായി റിപ്പോർട്ട്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ അതിർത്തി രക്ഷാസേനയുടെ ഹക്കീംപൂർ ചെക്ക് പോസ്റ്റിന് സമീപം ചൊവ്വാഴ്ച വൈകുന്നേരത്തോടെ നൂറോളം ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടക്കാനായി തടിച്ചുകൂടിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.(Undocumented Bangladeshi Immigrants Gather At West Bengal Border Seeking Return As Suvendu Adhikari Government Tightens Rules)
സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും രോഹിങ്ക്യകളെയും കണ്ടെത്തി നാടുകടത്തുന്നതിനായി ‘ഹോൾഡിംഗ് സെന്ററുകൾ’ സ്ഥാപിക്കാൻ പുതിയ ബിജെപി സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവവികാസം. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന “കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക” എന്ന നയമാണ് സുവേന്ദു അധികാരി സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
അനധികൃതമായി രാജ്യത്ത് തുടരുന്ന ബംഗ്ലാദേശി പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. നാദിയ ജില്ലയിൽ നടന്ന ഭരണപരമായ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അവർ ഇവിടെനിന്ന് പോയേ മതിയാകൂ. അവർ ബംഗ്ലാദേശികളാണ്, അവരുടെ സർക്കാർ അവരെ തിരികെ സ്വീകരിക്കണം. അവരെ പിടിച്ച് ജയിലിലടയ്ക്കരുതെന്ന് ഞാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിലിലിട്ട് അവർക്ക് ഭരണകൂടം സൗജന്യമായി ഭക്ഷണവും വസ്ത്രവും മരുന്നും നൽകേണ്ട കാര്യമുണ്ടോ? അവർ നമ്മുടെ അളിയന്മാരൊന്നും അല്ലല്ലോ! എത്രയും വേഗം രാജ്യം വിടുക, ഇല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് കൃത്യമായി ചെയ്യും.” മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടങ്കലിലാക്കാനും, തുടർന്ന് നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറാനും മുഖ്യമന്ത്രി പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹക്കീംപൂർ അതിർത്തിയിൽ കുടിയേറ്റക്കാർ തടിച്ചുകൂടുന്ന രണ്ടാമത്തെ വലിയ തരംഗമാണിത്. നേരത്തെ 2025 നവംബറിൽ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ് ഐ ആർ പ്രഖ്യാപിച്ച സമയത്ത് ആയിരക്കണക്കിന് ആളുകൾ ഇതേ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അതിനുശേഷം ഈ വർഷം ആദ്യം കുറഞ്ഞുവന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും വർദ്ധിച്ചിരിക്കുന്നത്. വർഷങ്ങളായി ബംഗാളിലെ വിവിധ ഭാഗങ്ങളിൽ മേസൺമാരായും മറ്റ് തൊഴിലാളികളായും ജോലി ചെയ്തിരുന്നവരാണ് ഇപ്പോൾ അതിർത്തിയിലേക്ക് നീങ്ങുന്നത്.
Story Summary
Following strict actions by the newly elected BJP government in West Bengal against undocumented immigrants, around 100 Bangladeshi nationals gathered near the BSF’s Hakimpur check post to cross back into Bangladesh. Chief Minister Suvendu Adhikari stated that illegal immigrants should leave the country voluntarily rather than burdening taxpayers in jails. This marks the second wave of such gatherings, following a similar exodus in November 2025.

