ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പീരാഗഡിയിൽ നിസ്സാര തർക്കത്തിന്റെ പേരിലും ചീത്തവിളിച്ചതിലുള്ള പ്രതികാരമായും അറുപതുകാരനായ സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിലുമായി ( Delhi Watchman Murder). ഹരിയാന സ്വദേശിയും ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥിയുമായ വിനയ് (22), ഡൽഹി സ്വദേശി ആയുഷ് ചൗഹാൻ (18) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പീരാഗഡി ഗ്രാമത്തിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള ടെമ്പോ സ്റ്റാൻഡിലെ കാവൽക്കാരനായ ബിജേന്ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ ടെമ്പോ സ്റ്റാൻഡിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നു എന്ന സന്ദേശത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പ്രഥമദൃഷ്ട്യാ ഇതൊരു സാധാരണ റോഡ് അപകടമാണെന്ന് തോന്നിച്ചെങ്കിലും, റോഡിലെ നീളത്തിലുള്ള ടയർ അടയാളങ്ങളും ശരീരത്തിലെ ആഴത്തിലുള്ള മുറിവുകളും വിശദമായ അന്വേഷണത്തിലേക്ക് പോലീസിനെ നയിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അർദ്ധരാത്രിയിൽ കറുത്ത മഹിന്ദ്ര ബൊലേറോ നിയോ കാറിലെത്തിയ സംഘത്തിലെ ഒരു യുവാവ് വടിയുമായി വന്ന് ബിജേന്ദറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് പിന്നാലെ കാറോടിച്ചിരുന്ന പ്രതി വാഹനം ബിജേന്ദറിന്റെ ശരീരത്തിലേക്ക് ഇടിച്ചുകയറ്റി. പരിക്കേറ്റ വയോധികൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാർ വീണ്ടും അദ്ദേഹത്തിന്റെ ശരീരത്തിലൂടെ പിന്നോട്ടും മുന്നോട്ടും കയറ്റിയിറക്കിയ ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഡൽഹിയിൽ നിന്നും ഹരിദ്വാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുണ്ട്ക വ്യാവസായിക മേഖല വളഞ്ഞ് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഒരു മാസം മുൻപ് കൊല്ലപ്പെട്ട ബിജേന്ദറും കസ്റ്റഡിയിലുള്ള ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും തമ്മിൽ തർക്കമുണ്ടായതായും അന്ന് കാവൽക്കാരൻ ചീത്തവിളിച്ചതിലുള്ള വൈരാഗ്യമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾ സമ്മതിച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും വടിയും പോലീസ് കണ്ടെടുത്തു.
Summary: Delhi Police have arrested two youths and detained two minors for the brutal murder of a 60-year-old watchman named Bijender in the Peeragarhi area. The accused meticulously planned the crime to seek revenge for a month-old verbal altercation, initially beating the victim with a stick before running him over twice with an SUV. Investigating authorities uncovered the premeditated murder through CCTV footage and tire skid marks, capturing the suspects as they attempted to flee to Haridwar.

