തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണവും വജ്രാഭരണങ്ങളും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നതായി കണ്ടെത്തൽ. ക്ഷേത്രത്തിലെ അതീവ സുരക്ഷാ ക്രമീകരണങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് നടക്കുന്ന ഈ ഗുരുതരമായ മോഷണവിവരങ്ങളും സുരക്ഷാവീഴ്ചകളും ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി (DGP) ആഭ്യന്തര സെക്രട്ടറിക്ക് ഞെട്ടിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചു.(Padmanabhaswamy Temple Gold Theft Vairanamam Missing DGP High Level Report Lapses)
ഇന്റലിജൻസ് വിഭാഗം നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് കത്ത് നൽകിയത്. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട അമൂല്യ വജ്രാഭരണമായ “വൈര നാമം” കഴിഞ്ഞ ആറ് മാസമായി കാണാനില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് കൊണ്ടുപോയെന്നാണ് ക്ഷേത്രരേഖകളിൽ ഉള്ളതെങ്കിലും ഇതുവരെ തിരിച്ചെത്തിച്ചിട്ടില്ല.
കൂടാതെ, ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണശേഖരത്തിൽ നിന്ന് 78 ഗ്രാം സ്വർണ്ണക്കട്ടികളുടെയും നാണയങ്ങളുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന സ്വർണ്ണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന മാറ്റിയെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും തിരിച്ചുകൊണ്ടുവന്നിട്ടില്ല. ഇതിന് പകരം ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെ ഒരു വെള്ളിവിളക്ക് അവിടെ സ്ഥാപിച്ചതായും പോലീസ് കണ്ടെത്തി.
ക്ഷേത്രത്തിലെ സുരക്ഷാസംവിധാനങ്ങളിൽ കടുത്ത ലംഘനങ്ങൾ നടക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വർണ്ണക്കട്ടികൾ സൂക്ഷിക്കുന്ന നിലവിലെ രീതികളിൽ അടിയന്തര മാറ്റം വരുത്തണമെന്നും ഡിജിപി ശുപാർശ ചെയ്യുന്നു. നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണ-വെള്ളി ആഭരണങ്ങളും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണം. ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തണം. വിഐപികൾ ഉൾപ്പെടെ ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധന കൂടാതെ യാതൊരു കാരണവശാലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത് എന്നും നിർദേശമുണ്ട്.
Story Summary
An alarming intelligence report by the Kerala DGP submitted to the Home Secretary has revealed severe security lapses and the disappearance of invaluable treasures, including the sacred “Vairanamam” diamond ornament and 78 grams of gold, from the Sree Padmanabhaswamy Temple. The report highlights instances of individuals bypassing security checks and recommends moving all loose gold assets to fortified strong rooms under direct police custody.

