ഗാസ: ഹമാസിന്റെ പുതിയ സൈനിക മേധാവി മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയതായി ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് ഔദ കൊല്ലപ്പെടാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് മുൻ സൈനിക മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ട് വെറും 11 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ മേധാവിയെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്.(IDF Hamas military chief, IDF High Chance Of Assassinating New Hamas Military Chief Mohammed Ouda In Gaza Airstrike)
മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ കാര്യം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 15-നാണ് മുൻ മേധാവി അൽ ഹദ്ദാദ് കൊല്ലപ്പെടുന്നത്. തുടർന്ന് മേയ് 18-നാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സിന്റെ പുതിയ തലവനായി മുഹമ്മദ് ഔദ ചുമതലയേൽക്കുന്നത്. ആക്രമണത്തിന്റെ വിജയം പൂർണ്ണമായി വിലയിരുത്താൻ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ 7 ആക്രമണത്തിന്റെ ആസൂത്രണത്തിലും മേൽനോട്ടത്തിലും സജീവ പങ്കുവഹിച്ച ഹമാസ് കമാൻഡ് കൗൺസിലിലെ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് മുഹമ്മദ് ഔദ. മുൻപ് അൽ ഖസ്സാം ബ്രിഗേഡ്സിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്നു ഇയാൾ. ഇതിനകം തന്നെ യഹിയ സിൻവർ, മുഹമ്മദ് ദൈഫ്, ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് സിൻവർ, അൽ ഹദ്ദാദ് തുടങ്ങിയ പ്രമുഖ ഹമാസ് നേതാക്കളെയെല്ലാം ഇസ്രായേൽ വധിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ മുഹമ്മദ് ഔദയും ചേർക്കപ്പെടുന്നത്. മുൻപും പലതവണ ഇസ്രായേലിന്റെ വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ള നേതാവാണ് ഔദ.
ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ മരണം ഹമാസിന് കനത്ത തിരിച്ചടിയാണെങ്കിലും, ഗാസയിലെ യുദ്ധ സാഹചര്യങ്ങളിൽ ഇത് പെട്ടെന്ന് വലിയ തന്ത്രപരമായ മാറ്റങ്ങൾ ഉണ്ടാക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ താൽക്കാലിക വെടിനിർത്തൽ കരാറിന് ശേഷം, ഗാസയുടെ 53 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇസ്രായേൽ സൈന്യം അവിടെനിന്ന് പിന്മാറണമെന്നും പുനർനിർമ്മാണം അനുവദിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഹമാസ് ഭാഗികമായി ആയുധം വെയ്ക്കാൻ സമ്മതിച്ചിട്ടുള്ളത്. എന്നാൽ ഇതിന് മുൻപ് ഹമാസ് പൂർണ്ണമായി ആയുധം താഴെവെയ്ക്കണമെന്നാണ് ഇസ്രായേലിന്റെ വാശി.
Story Summary
The Israel Defense Forces (IDF) reportedly targeted and likely assassinated Hamas’s newly appointed military chief, Mohammed Ouda, in a Tuesday night airstrike. Ouda, the former military intelligence head who took charge just days ago following the killing of his predecessor Izz al-Din al-Haddad, was one of the last remaining high-command members linked to the October 7 attacks.

