വിയന്റിയൻ: സെൻട്രൽ ലാവോസിലെ മലയോര മേഖലയിലുള്ള ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഏഴു ദിവസം പിന്നിടുന്നു. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തകർക്ക് ഇതേവരെ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ സാധിച്ചിട്ടില്ല. ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.(Laos Flooded Cave Rescue Operation Seven Villagers Trapped Xaisomboun Province)
മെയ് 19-നാണ് ഗ്രാമീണർ സെയ്‌സോംബൗൺ പ്രവിശ്യയിലെ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചത്. എന്നാൽ തൊട്ടുപിന്നാലെ പെയ്ത കനത്ത മഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം ഗുഹയുടെ പ്രവേശന കവാടം പൂർണ്ണമായി അടഞ്ഞുപോവുകയായിരുന്നു. പ്രാദേശിക ഭരണകൂടത്തോടൊപ്പം ലാവോസിലെ ‘റെസ്ക്യൂ വോളന്റിയർ ഫോർ പീപ്പിൾ’ എന്ന സംഘടനയും, അയൽരാജ്യമായ തായ്‌ലൻഡിൽ നിന്നുള്ള വിദഗ്ധ രക്ഷാപ്രവർത്തകരും ചേർന്നാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
തലസ്ഥാനമായ വിയന്റിയനിൽ നിന്നും 120 കിലോമീറ്റർ വടക്കുള്ള ലോങ്ചെങ് എന്ന ഉൾഗ്രാമത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കനത്ത മലനിരകൾ നിറഞ്ഞ ഇവിടേക്ക് എത്തിപ്പെടുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. മലമുകളിലൂടെ 4 കിലോമീറ്ററോളം കുത്തനെയുള്ള പാത കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ ഗുഹാമുഖത്ത് എത്താൻ സാധിക്കൂ എന്ന് തായ് രക്ഷാപ്രവർത്തകർ പങ്കുവെച്ച ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്നത്ര ഇടുങ്ങിയതാണ് ഈ ഗുഹയുടെ പ്രവേശന കവാടം.
ഗുഹയ്ക്കുള്ളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന ഇടുങ്ങിയ പാതയിലൂടെ ഡൈവർമാർക്ക് ഇതേവരെ 100 മീറ്റർ മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുള്ളൂ. ഇതിലും 30 മീറ്റർ എങ്കിലും മുന്നിലുള്ള ഉയർന്ന ഏതെങ്കിലും ഭാഗത്താകാം ഗ്രാമീണർ അഭയം പ്രാപിച്ചിരിക്കുന്നത് എന്നാണ് നിഗമനം. ഗുഹയ്ക്കുള്ളിലെ ചെളി നിറഞ്ഞ ഇടുങ്ങിയ തുരങ്കങ്ങളിലൂടെ ഇഴഞ്ഞുമാത്രമേ രക്ഷാപ്രവർത്തകർക്ക് മുന്നേറാൻ സാധിക്കുന്നുള്ളൂ. വെള്ളം പമ്പ് ചെയ്ത് പുറത്തുകളയാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കനത്ത മഴ ഇതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഗ്രാമീണർ എന്തിനാണ് ഗുഹയ്ക്കുള്ളിൽ കയറിയത് എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഇവർ സ്വർണ്ണ നിക്ഷേപം തിരഞ്ഞുപോയതാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ ഈ ഗുഹയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന് അധികൃതർ മുൻപും ഗ്രാമീണർക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലാവോസിലെ ശരാശരി പ്രതിശീർഷ വരുമാനം വെറും 2,000-2,500 ഡോളർ മാത്രമാണ്. ഗ്രാമീണ മേഖലകളിൽ ഇത് ഇതിലും വളരെ കുറവാണ്. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങൾ ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാതെയാണ് ഇത്തരം അപകടകരമായ സ്വർണ്ണ ഖനനത്തിന് മുതിരുന്നത്. ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ നിക്ഷേപത്തോടെയുള്ള വലിയ ഖനന വ്യവസായം ലാവോസിലുണ്ടെങ്കിലും സാധാരണക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടമുള്ള ലാവോസിൽ വിവരങ്ങൾ കർശനമായി നിയന്ത്രിക്കപ്പെടുന്നതിനാൽ വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Story Summary
A rescue operation to save seven villagers trapped in a flooded cave in Laos’ Xaisomboun Province has entered its seventh day. Heavy rain and steep, narrow terrain hamper efforts, while Thai rescuers assist. The villagers reportedly entered looking for gold. The situation mirrors the 2018 Thailand cave rescue.

