ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ. കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ വാദങ്ങൾ വ്യക്തമാക്കിയത്. കേസിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് ഇവർ ആരോപിക്കുന്നു.(Gunmen Assault Case, Gunmen File Anticipatory Bail Plea)
മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്തിരുന്നുവെന്നും, ‘ഇസ്സെഡ് പ്ലസ്’ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ അടിയന്തര സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടത് എന്നും ഇവർ പറയുന്നു. അവിടെ നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് എന്നും വിശദീകരണമുണ്ട്.
ആദ്യഘട്ടത്തിൽ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലും ഇത് ഔദ്യോഗിക കൃത്യനിർവഹണമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഹർജിയിൽ പറയുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തങ്ങൾക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും ഉദ്യോഗസ്ഥർ വാദിച്ചു. തങ്ങൾ ഒളിവിൽ പോകുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യില്ലെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ തന്നെ ജാമ്യം അനുവദിക്കണമെന്നും മുൻകൂർ ജാമ്യഹർജിയിൽ ആവശ്യപ്പെടുന്നു.
Story Summary
The bodyguards of former Kerala CM Pinarayi Vijayan filed an anticipatory bail plea in the Alappuzha Sessions Court regarding the Navakerala Sadas assault case. They argued that the case is politically motivated by the current UDF government and that their actions were part of official protocol to protect a Z-plus protectee.

