കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ പൗരാവലി സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.(CM VD Satheesan Kochi Development Vision Malayalam Cinema Headquarters Secular Kerala)
താൻ ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പദവി ഒരു ദൈവീക നിയോഗമായി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യവകുപ്പ് കൂടി താൻ ഏറ്റെടുത്തത് വലിയൊരു വെല്ലുവിളിയായാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം ഉറപ്പാക്കും. വെറും ബഹുനില കെട്ടിടങ്ങൾ ഉയരുന്നതല്ല യഥാർത്ഥ വികസനം. സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കണം. അധികാരത്തിന്റെ പത്രാസിൽ പെട്ടുപോയാൽ പിന്നെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല. അതിനെ മറികടന്ന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന പൂർണ്ണ ആത്മവിശ്വാസം എനിക്കുണ്ട്. എന്നാൽ ഒറ്റയ്ക്കല്ല, ഒരു മികച്ച ടീമായി ചേർന്നായിരിക്കും സർക്കാർ മുന്നോട്ട് പോകുക, മുഖ്യമന്ത്രി പറഞ്ഞു.
വരുംതലമുറയോട് നീതി പുലർത്തുന്ന സ്വപ്നതുല്യമായ പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് വരുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. കുട്ടികളെ ചേർത്തുപിടിക്കുന്ന നയങ്ങളായിരിക്കും സർക്കാരിന്റേത്. സംസ്ഥാനത്തിന്റെ മതേതരത്വത്തെക്കുറിച്ച് അദ്ദേഹം ശക്തമായ നിലപാട് പ്രഖ്യാപിച്ചു. മതേതരത്വത്തിന്റെ കാര്യത്തിൽ ഈ സർക്കാരിന് യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ല. കേരളത്തിൽ ആരും വർഗീയത പറയരുത്. ഇത് പൂർണ്ണമായും മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചുപറയാൻ നമുക്ക് കഴിയണം.
മുഖ്യമന്ത്രിയായ ശേഷം ജില്ലയിലെത്തിയ വി.ഡി. സതീശനെ വരവേൽക്കാൻ വൻ ജനസഞ്ചയമാണ് എത്തിയത്. ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയും ജനപ്രിയ നടൻ കുഞ്ചാക്കോ ബോബനും മുഖ്യമന്ത്രിയെ വേദിയിൽ വെച്ച് ആദരിച്ചു. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് എളുപ്പമാണെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. കൊച്ചിക്കാർക്കും മലയാളികൾക്കുമൊപ്പം ഈ നിമിഷത്തിൽ താനും സന്തോഷിക്കുന്നുവെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള മികച്ച ഭരണമാകട്ടെ ഇതെന്നും കുഞ്ചാക്കോ ബോബൻ ആശംസിച്ചു.
Story Summary
During the grand reception hosted by the Ernakulam DCC at Kadavanthra Indoor Stadium, Chief Minister V.D. Satheesan announced his vision to transform Kochi into a model city and establish it as the official headquarters of the Malayalam film industry. Satheesan, who also handles the finance portfolio, stressed that true development lies in elevating the living standards of common people rather than just high-rises, while reiterating a zero-tolerance policy towards communalism.

