തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സഗൗരവമായിരുന്നു.(Kerala Assembly Swearing In, Rebel Leaders TK Govindan And V Kunhikrishnan Take Oath)
തളിപ്പറമ്പിൽ നിന്ന് നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ പിണറായി വിജയന് നേരിട്ടെത്തി കൈ കൊടുത്ത ശേഷമാണ് സത്യവാചകം ചൊല്ലാനായി പോഡിയത്തിലേക്ക് നീങ്ങിയത്. സിപിഎം കോട്ടയിൽ അട്ടിമറി വിജയം നേടിയ അംഗത്തെ ഭരണകക്ഷിയിലുള്ള യു.ഡി.എഫ് ജനപ്രതിനിധികൾ വൻ കയ്യടികളോടെയാണ് സഭയിലേക്ക് വരവേറ്റത്.
പയ്യന്നൂരിൽ നിന്ന് സഭയിലെത്തിയ വി. കുഞ്ഞികൃഷ്ണൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകമായി അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. പയ്യന്നൂരിലെ സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള കടുത്ത ഭിന്നതകളെത്തുടർന്ന് പാർട്ടി വിട്ട അദ്ദേഹം ശക്തമായ മത്സരത്തിനൊടുവിലാണ് നിയമസഭാ മന്ദിരത്തിലേക്ക് വഴിതുറന്നത്. കണ്ണൂരിലെ വിപ്ലവ മണ്ണിൽ നിന്ന് സിപിഎം ഔദ്യോഗിക നേതൃത്വത്തോട് നേരിട്ട് ഏറ്റുമുട്ടി വിജയിച്ച ഇരു ജനപ്രതിനിധികളുടെയും സാന്നിധ്യം പുതിയ സഭയിൽ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
Story Summary
Rebel leaders T.K. Govindan (Taliparamba) and V. Kunhikrishnan (Payyanur), who split from the CPM and won with UDF backing, took their oaths in the 16th Kerala Legislative Assembly. Govindan shook hands with Pinarayi Vijayan amid loud applause from treasury benches, while Kunhikrishnan offered salutations to the former Chief Minister before taking a solemn oath.

