തിരുവനന്തപുരം: കേരളത്തിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. അതൃപ്തിയിലായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന കടുംപിടിത്തത്തിലാണ് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും പ്രത്യേക കൂടിക്കാഴ്ച നടത്തും.(Kerala Cabinet Portfolio Disputes Ramesh Chennithala Demands Home Department From VD Satheesan)
കഴിഞ്ഞദിവസം വി. ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തുകയും മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആഭ്യന്തര വകുപ്പിൽ കുറഞ്ഞ മറ്റൊന്നിനും വഴങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്ന പക്ഷവും എന്നാണ് റിപ്പോർട്ട്.
നേരത്തെ ഒരു ഘട്ടത്തിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാനില്ലെന്ന കർശന നിലപാടിലേക്ക് ചെന്നിത്തല നീങ്ങിയിരുന്നെങ്കിലും, പുതിയ സർക്കാരിന്റെ ഭരണമികവിന് ചെന്നിത്തലയെപ്പോലൊരു മുതിർന്ന നേതാവ് മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡും ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, കോൺഗ്രസിലെയും മറ്റ് ഘടകകക്ഷികളിലെയും മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും. മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ 5 മന്ത്രിസ്ഥാനങ്ങൾ തന്നെ ലഭിക്കാനാണ് സാധ്യത. ലീഗിന്റെ ഭൂരിഭാഗം ആവശ്യങ്ങളും കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ഇന്നുണ്ടാകുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വൈകുന്നേരത്തോടെ യുഡിഎഫ് മുന്നണി നേതൃത്വം ഔദ്യോഗിക മന്ത്രിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Story Summary
Although the Chief Minister dispute has ended, Congress faces a fresh headache over cabinet portfolios. Senior leader Ramesh Chennithala is strictly demanding the Home Department to join the cabinet, leading to crucial talks with designate CM VD Satheesan today, while the UDF alliance plans to announce the final ministers’ list by this evening.

