ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി എസ് ഐ ആർ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ പരിശോധന നടക്കുക. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക ശുദ്ധീകരണ നടപടികൾ പൂർത്തിയാകും.(Phase 3 of SIR, Election Commission Announces Phase 3 Of Special Intensive Revision Of Voters List)
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഏകദേശം 3.94 ലക്ഷത്തോളം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. 36.73 കോടിയോളം വോട്ടർമാരെയാണ് ഈ പരിശോധന നേരിട്ട് ബാധിക്കുക. രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായത്തോടെയായിരിക്കും ഈ പ്രക്രിയ നടക്കുക.
വീടുകൾ തോറുമുള്ള പരിശോധന ഈ വർഷം മെയ് 30 മുതൽ ഒക്ടോബർ 14 വരെയും, കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം ജൂലൈ 5 മുതൽ ഒക്ടോബർ 21 വരെയുമാണ് നടക്കുക. വോട്ടർ പട്ടികയിൽ വ്യാജ പേരുകൾ, ഇരട്ടിപ്പുകൾ, മരിച്ചവരുടെ പേരുകൾ, അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ എന്നിവ ഒഴിവാക്കി പട്ടിക കൃത്യവും കാലികവുമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വോട്ടർമാർ, രാഷ്ട്രീയ പാർട്ടികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന സുതാര്യമായ ഒരു പ്രക്രിയയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നടപടികളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാൻ ഓരോ ബൂത്തിലും ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും കമ്മീഷൻ അഭ്യർത്ഥിച്ചു.
Story Summary
The Election Commission of India has announced the third phase of the Special Intensive Revision (SIR) of electoral rolls across 16 states and three Union territories, aiming to cleanse the voter list of bogus, duplicate, and ineligible entries. Starting May 30, the drive will involve door-to-door verification by over 3.94 lakh officials, effectively covering almost the entire country to ensure an accurate and updated electoral roll.

