കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ (Kuthuparamba Strong Room). സ്ഥാനാർത്ഥിയുടെ ഏജന്റ് എത്തുന്നതിന് മുൻപേ ഉദ്യോഗസ്ഥർ ഹാർഡ് ഡിസ്‌ക് മാറ്റിയെന്നാണ് പ്രധാന ആരോപണം. ഏജന്റിനെ അറിയിക്കാതെയും സാന്നിധ്യം ഉറപ്പാക്കാതെയും ഹാർഡ് ഡിസ്‌ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ജയന്തി രാജൻ പറഞ്ഞു.
ഹാർഡ് ഡിസ്‌ക് മാറ്റിയ സമയത്തെ വിഷ്വലുകൾ നിലവിൽ ലഭ്യമല്ലെന്നും അത് ‘കട്ട്’ ആയിരിക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ഇത് കൃത്രിമത്വം നടക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ഇല്ലാത്ത രീതിയിൽ കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം ഹാർഡ് ഡിസ്‌ക് മാറ്റേണ്ടി വരുന്നത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് കാണിച്ച് ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് യുഡിഎഫ് ഔദ്യോഗികമായി പരാതി നൽകി. സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്നുമാണ് പരാതിയിലെ ഉള്ളടക്കം. വോട്ടെണ്ണൽ നടക്കാനിരിക്കെ സ്ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ടുണ്ടായ ഈ വിവാദം ജില്ലയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
Story Summary: UDF candidate Jayanthi Rajan has alleged mystery behind the replacement of CCTV hard disks at the Kuthuparamba strong room in Kannur. She claimed the disks were changed before her agent arrived and the footage from that period is missing. Complaints have been filed with the Chief Election Officer and the District Collector seeking an investigation.

