ന്യൂഡൽഹി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ‘കവർ ആൻഡ് പ്ലിന്ത്’ അഥവാ തുറസ്സായ സ്ഥലങ്ങളിലെ സംഭരണ രീതിക്കെതിരെ സി പി ഐ എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. ഇതുമൂലം വലിയ അളവിൽ ഭക്ഷ്യധാന്യങ്ങൾ നശിച്ചുപോകുന്നുണ്ടെന്നും, ആധുനിക സംഭരണ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അദ്ദേഹം കത്തയച്ചു.(John Brittas Urges Government To Upgrade Food grain Storage)
മഴയും ഈർപ്പവും കൂടുതലായുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തുറസ്സായ സ്ഥലത്തെ സംഭരണം ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പൂർണ്ണമായും നശിപ്പിക്കുന്നു. ഇത് ശാസ്ത്രീയമായ സംഭരണ രീതിക്ക് വിരുദ്ധമാണ്. സി എ പി സംവിധാനങ്ങൾക്കുള്ള ചെലവ് ഒഴിവാക്കി പകരം സ്റ്റീൽ സൈലോകൾ, യന്ത്രവൽകൃത ഗോഡൗണുകൾ, കാലാവസ്ഥാ നിയന്ത്രിത സംഭരണികൾ എന്നിവ നിർമ്മിക്കാൻ തുക വകയിരുത്തണം.
2014-ലെ ഉന്നതതല സമിതിയും CAP സംഭരണം ഘട്ടംഘട്ടമായി ഒഴിവാക്കി ആധുനിക സംവിധാനങ്ങളിലേക്ക് മാറണമെന്ന് ശുപാർശ ചെയ്തിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം, കൃത്യമായ അണുനശീകരണവും പരിപാലനവും നടത്താൻ സാധിക്കാത്തതിനാലും വലിയ തോതിലുള്ള പാഴാകലിന് കാരണമാകുന്നുണ്ടെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എഫ്‌സിഐ എംപ്ലോയീസ് അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് എംപിയുടെ ഇടപെടൽ.
Story Summary
CPI(M) Rajya Sabha MP John Brittas has urged Union Minister Pralhad Joshi to phase out the Food Corporation of India’s ‘Cover and Plinth’ (CAP) open-air storage system, citing significant foodgrain spoilage due to rain and humidity. He recommended redirecting funds toward modern, scientific infrastructure like steel silos and climate-controlled godowns to prevent avoidable losses.

