തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മാത്യു കുഴൽനാടൻ (Mathew Kuzhalnadan Against Muslim League). ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും ആ മര്യാദ പാലിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ലീഗ് പിന്തുണയ്ക്കുന്നു എന്ന സൂചനകളോടാണ് കുഴൽനാടൻ ഇപ്രകാരം പ്രതികരിച്ചത്.
രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് അവർക്കൊപ്പം നിന്നിട്ടുണ്ട്. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേണം മുന്നണിയിലെ കക്ഷികൾ മുന്നോട്ട് പോകാൻ. പാർട്ടി തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാകും. കോൺഗ്രസിനുള്ളിൽ നിലവിൽ അഭിപ്രായ ഭിന്നതകളില്ലെന്നും ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ആരും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം , മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ഉടൻ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 63 എം.എൽ.എമാരെയും എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും നേരിൽ കണ്ട് അഭിപ്രായം തേടും. തുടർന്ന് തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം യോഗം പാസാക്കും.
വൈകുന്നേരത്തോടെ ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് വ്യക്തമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Story Summary: Mathew Kuzhalnadan criticized the Muslim League for allegedly interfering in Congress’s internal discussions regarding the Chief Minister post. He stated that Congress respects the League’s internal affairs and expects the same in return. Meanwhile, the Congress Legislative Party (CLP) meeting is set to begin in Thiruvananthapuram, with a final announcement expected by Sunday.

