റായ്‌പൂർ: പോലീസ് കോൺസ്റ്റബിളിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും ഒമ്പത് വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തി (Chhattisgarh Murder). ഛത്തീസ്‌ഗഡിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പോലീസ് കോൺസ്റ്റബിൾ ലളിതേഷ് യാദവിന്റെ ഭാര്യ റീന യാദവ്, മകൻ ആദിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
ലളിതേഷ് യാദവും പ്രതി സരോജിനിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെ ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയ സമയത്താണ് സരോജിനി വീട്ടിലെത്തിയത്. റീനയുമായി വാക്കേഴ്റ്റമുണ്ടായതിന് പിന്നാലെ, ബഹളം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം പരമാവധി കൂട്ടി വെച്ച ശേഷം സരോജിനി റീനയെ കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ ആദിത്യയെയും ക്രൂരമായി കുത്തി.
റീനയുടെ രണ്ട് പെൺമക്കളെയും ആക്രമിക്കാൻ പ്രതി മുതിർന്നപ്പോൾ, അവരെ ഉപദ്രവിക്കരുതെന്ന് റീന സരോജിനിയുടെ കാലുപിടിച്ച് അപേക്ഷിച്ചു. മക്കളോട് ഓടി രക്ഷപ്പെടാൻ റീന ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു മകൾ ബാത്റൂമിൽ ഒളിക്കുകയും മറ്റൊരു മകൾ പുറത്തേക്കോടി അയൽക്കാരെ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം പുരണ്ട കത്തിയുമായി നിൽക്കുന്ന സരോജിനിയെയാണ് കണ്ടത്.
ആശുപത്രിയിലെത്തിച്ചെങ്കിലും റീനയുടെയും ആദിത്യയുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ചയും സരോജിനി ഈ വീട്ടിലെത്തിയിരുന്നെങ്കിലും ലളിതേഷ് ഇവരെ നിർബന്ധിച്ച് മടക്കി അയച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Story Summary: In a gruesome incident in Chhattisgarh, a woman named Sarojini Bhardwaj allegedly stabbed to death the wife and 9-year-old son of a police constable, Lalitesh Yadav, with whom she was reportedly in a relationship. She also attacked his two daughters. The accused increased the TV volume to muffle the screams during the attack. While the mother and son died, the daughters are undergoing treatment. Neighbors caught the accused and handed her over to the police.

