ബെംഗളൂരു: വൈറ്റ്‌ഫീൽഡിന് സമീപം ഇമ്മടിഹള്ളിയിൽ 13 വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സുവർണ്ണ ചന്ദ്രശേഖർ (45), മകൾ തരുണ്യ ചന്ദ്രശേഖർ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.(Mother commits suicide after killing 13 year old daughter in Bengaluru)
സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ ജോലിസ്ഥലത്തുനിന്ന് പലതവണ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സഹോദരനോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ 11 മണിയോടെ വീട്ടിലെത്തിയ സഹോദരൻ, വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് സുവർണ്ണ ഫാനിൽ തൂങ്ങിനിൽക്കുന്നതും തരുണ്യ കട്ടിലിൽ മരിച്ചുകിടക്കുന്നതും കണ്ടത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മകൾ തരുണ്യയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുവർണ്ണ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ സുവർണ്ണ കുറച്ചുകാലമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഭർത്താവ് ചന്ദ്രശേഖർ പോലീസിന് മൊഴി നൽകി.
മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ചന്ദ്രശേഖറും സുവർണ്ണയും മകളും ചേർന്ന് പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലിരുന്ന് ക്രിക്കറ്റ് മത്സരം കണ്ട ശേഷമാണ് ഇവർ റെസ്റ്റോറന്റിൽ പോയത്. ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം തനിക്ക് ക്ഷീണമുണ്ടെന്നും അടുത്ത ദിവസം രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്നും സുവർണ്ണ ഭർത്താവിനോട് പറഞ്ഞിരുന്നു. തുടർന്ന് ചന്ദ്രശേഖർ മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ പുറത്തുനിന്ന് ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ജോലിക്ക് പോവുകയായിരുന്നു.

