നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫാക്ടറി തൊഴിലാളികളുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ. ഈ അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.(Noida violence is a planned conspiracy, UP minister says will investigate Pakistan links)
സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാന നിലയും തകർക്കാനുള്ള നീക്കമാണ് നടന്നതെന്ന് മന്ത്രി ആരോപിച്ചു. സമീപദിവസങ്ങളിൽ മീററ്റിൽ നിന്നും നോയിഡയിൽ നിന്നും പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് ഭീകരരെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കാൻ നടന്ന ഗൂഢാലോചന എന്ന നിലയിൽ ഈ അക്രമങ്ങളെ ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത മുസഫർനഗറിലെ പരിപാടി തടസ്സപ്പെടുത്താൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിച്ചതായും മന്ത്രി ആരോപിച്ചു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നോയിഡയിലെ ഫേസ്-2, സെക്ടർ 60, സെക്ടർ 62, സെക്ടർ 84 എന്നിവിടങ്ങളിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും കല്ലേറുണ്ടാകുകയും ചെയ്തു. ഇതേത്തുടർന്ന് നോയിഡയിലെ പ്രധാന പാതകളിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
തൊഴിലാളികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും സമാധാനം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അക്രമാസക്തമായ സമരങ്ങൾ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും തൊഴിലാളികളുടെ പരാതികൾ കേൾക്കാൻ സർക്കാർ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

