കൊച്ചി: രാജ്യത്തെ നടുക്കിയ ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പട്ടോവാരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13-ന് മുൻപ് കീഴടങ്ങാൻ കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കാതെ നൽകിയ ജാമ്യാപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.(Bhutan vehicle smuggling case, Assam DTO’s bail plea rejected)
വ്യാജ രേഖകൾ ചമച്ച് 36 ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ സഹായിച്ചു എന്നതാണ് ദീപക് പട്ടോവാരിക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ. നേരത്തെ അസമിൽ നിന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസിലെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാഹനക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറുന്നതിനായി ഭൂട്ടാൻ കസ്റ്റംസ് സംഘം ഉടൻ കൊച്ചിയിലെത്തും എന്നാണ് വിവരം. ഈ മാസം 20 മുതൽ ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികൾ ചർച്ച ചെയ്യുക, ഇരുരാജ്യങ്ങളും ശേഖരിച്ച വിവരങ്ങൾ കൈമാറുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

