മലപ്പുറം: തകരാറിലായി വീടിന് മുന്നിലെ റോഡരികിൽ കിടന്നിരുന്ന കാർ ഉടമസ്ഥൻ അറിയാതെ 21-കാരൻ ആക്രിക്കച്ചവടക്കാർക്ക് വിറ്റതായി പരാതി. മലപ്പുറം എടപ്പാളിനടുത്തുള്ള വട്ടംകുളത്താണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത് (Youth Sold Car For Scrap). വട്ടംകുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകരാറിലായതിനെ തുടർന്ന് വർഷങ്ങളായി വീടിന് മുൻവശത്തായി നിർത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഒരു സംഘം ആളുകൾ ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തി ഈ കാർ ബലമായി കയറ്റി കൊണ്ടുപോകാൻ ശ്രമം ആരംഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുകണ്ട് സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചപ്പോൾ, പട്ടാമ്പിയിലെ സ്ക്രാപ്പ് സ്ഥാപനം നടത്തുന്ന തങ്ങൾ പണം നൽകി കച്ചവടം ഉറപ്പിച്ച വാഹനമാണിതെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
തുടർന്ന് ഉടമസ്ഥനായ സിദ്ദീഖും സ്ഥലത്തെത്തുകയും വാഹനം തങ്ങളുടേതാണെന്നും ആർക്കും വിറ്റിട്ടില്ലെന്നും വ്യക്തമാക്കിയതോടെ നാട്ടുകാരും തടിച്ചുകൂടി. രംഗം വഷളായതോടെ ചങ്ങരംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ആക്രി കച്ചവടക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പടിഞ്ഞാറങ്ങാടി സ്വദേശിയായ 21 വയസ്സുകാരൻ ഈ വാഹനം തന്റേതാണെന്ന് കള്ളം പറഞ്ഞ് കച്ചവടക്കാരെ വിശ്വസിപ്പിക്കുകയും നേരിട്ടെത്തി വാഹനം കാണിച്ചുകൊടുത്ത് പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കച്ചവടക്കാർ വാഹനം കൊണ്ടുപോകാനായി എത്തിയത്.
തുടർന്ന് പോലീസ് സംഘം പടിഞ്ഞാറങ്ങാടിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടന്ന പോലീസ് മധ്യസ്ഥ ചർച്ചയിൽ, കച്ചവടക്കാരിൽ നിന്ന് വാങ്ങിയ തുക മുഴുവനായി തിരികെ നൽകാമെന്നും കാർ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കേടുപാടുകൾ സ്വന്തം ചിലവിൽ പരിഹരിച്ചു നൽകാമെന്നും യുവാവ് സമ്മതിച്ചു. ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് യുവാവിനെതിരെ കേസെടുക്കാതെ പോലീസ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
Summary: In a dramatic incident at Vattomkulam in Malappuram, a 21-year-old youth sold a broken-down car parked on the roadside to scrap dealers without the owner’s knowledge. The fraud came to light when the buyers arrived with a lorry and an excavator to transport the vehicle, prompting the actual owner to intervene and inform the police. The issue was later resolved without registering a case at the Changaramkulam police station after the youth agreed to return the money and repair the damages caused to the car.

