തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.(UDF will come to power by winning more than 100 seats, VD Satheesan reiterates)
ഘടകകക്ഷികൾക്കിടയിൽ യാതൊരു ഭേദവുമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിൽ പ്രവർത്തിക്കാൻ ഇത്തവണ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ പ്രവർത്തകർ വിജയിച്ചു. ഈ ഒത്തൊരുമ വിജയത്തിൽ നിർണ്ണായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന പരോക്ഷ സഹായവും ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് യുഡിഎഫിന് അനുകൂലമായ വോട്ടുവിഹിതം വർദ്ധിപ്പിക്കും. ശബരിമല വിഷയത്തിൽ ബിജെപിയേക്കാൾ ശക്തമായി യുഡിഎഫ് നിലകൊണ്ടത് ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ വോട്ടുകൾ യുഡിഎഫ് ക്യാമ്പിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിച്ചുള്ള അമിതമായ പരസ്യ പ്രചാരണം തിരിച്ചടിയാകുമെന്ന് സതീശൻ വിലയിരുത്തി. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണ്. ‘ആരുണ്ട് ചോദിക്കാൻ’ എന്ന ശൈലിയിലുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ വലിയ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. എൽഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും അവർ മൂന്നാമതും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നു, വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയം ടീമിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമെന്നും തുടർന്ന് വായനയിലേക്കും ട്രക്കിംഗിലേക്കും മടങ്ങാൻ ആഗ്രഹമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

