അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പേര് പരാമർശിച്ചില്ലെങ്കിലും “അവസരവാദി” എന്ന് വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം.
മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വെറുമൊരു അവസരവാദിയാണെന്നും ഇത്തരക്കാർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഈ അവസരവാദിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തി എൽഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വഞ്ചന കാണിച്ചവരെ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ചരിത്രമുള്ള ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാടും നാട്ടുകാരും ശരിയായ ദിശയിൽ നിലകൊള്ളുമെന്നും ഇത്തരം രാഷ്ട്രീയ വ്യതിയാനങ്ങൾക്കൊപ്പം അമ്പലപ്പുഴ നിൽക്കില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സിപിഎമ്മുമായി അകന്ന് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ എൽഡിഎഫിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സുധാകരന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലക്ഷ്യം ആരെയാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം ജി. സുധാകരനെതിരെ ഡിവൈഎഫ്ഐ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.
Story Summary:
Chief Minister Pinarayi Vijayan launched a scathing attack on G. Sudhakaran, without naming him, during an election rally for LDF candidate H. Salam in Ambalappuzha. Terming the independent candidate an “opportunist,” the CM stated that such individuals would end up in the “dustbin of history.” He accused the Congress and BJP of striking a deal with the candidate to defeat the LDF, asserting that the people of Ambalappuzha would reject such betrayal.

