പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ‘സ്വർണ്ണക്കൊള്ള’ മുതൽ റബ്ബർ കർഷകരുടെ ദുരവസ്ഥ വരെ ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.(Rahul Gandhi sings parody song on stage, criticizes PM Modi and Pinarayi)
പ്രസംഗത്തിനിടയിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. “സ്വർണം കട്ടത് ആരപ്പാ?” എന്ന് രാഹുൽ ചോദിച്ചപ്പോൾ “സഖാക്കാളാണേ അയ്യപ്പാ” എന്ന് സദസ്സിൽ നിന്ന് പ്രവർത്തകർ ഏറ്റുചൊല്ലി. മറ്റ് സംസ്ഥാനങ്ങളിൽ പോകുമ്പോൾ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നരേന്ദ്ര മോദി, കേരളത്തിലെത്തിയപ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാൻ തയ്യാറാകാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ തെളിവാണെന്ന് അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ആരോപിച്ചു. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നത് എന്ന് രാഹുൽ തുറന്നടിച്ചു. ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് അറിയാവുന്നത് കൊണ്ടാണ് കേരളത്തിൽ യുഡിഎഫിനെ തടയാൻ അദ്ദേഹം ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളിൽ മോദി അനാവശ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബർ കർഷകരുടെ തകർച്ചയ്ക്ക് കാരണം എൽഡിഎഫ് സർക്കാരാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് നൽകിയിരുന്ന സബ്‌സിഡികൾ എൽഡിഎഫ് നിർത്തലാക്കി. കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഡിഎഫ് മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പിലാക്കുമെന്നും ഉറപ്പ് നൽകി.

