ബെംഗളൂരു: ഉയർന്ന ശമ്പളവും മികച്ച പദവികളുമുള്ള കോർപ്പറേറ്റ് ജോലികൾ വിജയത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന ഇന്നത്തെ സമൂഹത്തിൽ, മാനസിക സമാധാനത്തിനായി ഐ.ടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ചു ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ ഒരു സ്ത്രീയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Woman IT Manager Quits Job Becomes Auto Driver). പ്രമുഖ ബിസിനസുകാരും ഗ്ലോബൽ സ്പീക്കറുമായ ഡോ. നെസ്രിൻ മിധ്ലാജ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച യാത്രാ അനുഭവത്തിലൂടെയാണ് ഈ അപൂർവ്വ കരിയർ മാറ്റത്തിന്റെ കഥ പുറംലോകമറിഞ്ഞത്. പുരുഷാധിപത്യമുള്ള ഈ മേഖലയിൽ എങ്ങനെ എത്തിയെന്ന നെസ്രിന്റെ ചോദ്യത്തിന്, താൻ ഒൻപത് വർഷത്തോളം ഒരു പ്രമുഖ കമ്പനിയിൽ ഐ.ടി മാനേജരായി ജോലി ചെയ്യുകയായിരുന്നുവെന്നും അവിടുത്തെ കടുത്ത മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണമാണ് ആ ലോകം പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും അവർ വെളിപ്പെടുത്തി. ബാക്കപ്പ് പ്ലാനുകളോ മറ്റ് കോർപ്പറേറ്റ് ജോലി ഓഫറുകളോ ഇല്ലാതെയാണ് അവർ ഈ ധീരമായ ചുവടുവെപ്പ് നടത്തിയത്.
സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി സർവീസ് നടത്തുന്നതിലൂടെ നിലവിൽ പ്രതിമാസം 60,000 രൂപയോളം ഇവർ വരുമാനം നേടുന്നുണ്ട്. കോർപ്പറേറ്റ് ഓഫീസിലെ ഉയർന്ന ശമ്പളത്തേക്കാൾ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാനും ജീവിതം ആസ്വദിക്കാനും സാധിക്കുന്നതിലാണ് താൻ കൂടുതൽ സംതൃപ്തയെന്നും ഇവർ വ്യക്തമാക്കുന്നു. ഈ കരിയർ മാറ്റത്തെ പ്രശംസിച്ച് നിരവധി കോർപ്പറേറ്റ് ജീവനക്കാരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. പലപ്പോഴും പദവികളും സ്ഥാനക്കയറ്റങ്ങളും അന്ധമായി പിന്തുടരുന്നതിനിടയിൽ സ്വന്തം സന്തോഷം കണ്ടെത്താൻ ആളുകൾ മറന്നുപോകുന്നുവെന്ന വലിയൊരു പാഠം ഈ സ്ത്രീയുടെ ജീവിതം ഓർമ്മിപ്പിക്കുന്നുവെന്ന് ഡോ. നെസ്രിൻ മിധ്ലാജ് കുറിച്ചു. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് പിന്നാലെ പോകാതെ സ്വന്തം സമാധാനത്തിനും ആരോഗ്യത്തിനും മുൻഗണന നൽകിയ ഈ വനിതയുടെ തീരുമാനം കരിയർ സമ്മർദ്ദത്തിൽ കഴിയുന്ന പതിനായിരങ്ങൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.
View this post on Instagram

