തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച് ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാൽ വോട്ടിന് വേണ്ടി ആരുമായും രഹസ്യമായ നീക്കുപോക്കുകൾക്കോ ചർച്ചകൾക്കോ എൽഡിഎഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Will not say no to anyone’s vote, says Thomas Isaac)
വോട്ട് ചെയ്യുന്നവർ എന്തിന് വോട്ട് ചെയ്യുന്നു എന്ന് സ്വയം തീരുമാനിക്കണമെന്നും ആരെയും ചാപ്പ കുത്തി മാറ്റിനിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനവും വർഗീയതയ്‌ക്കെതിരായ മതനിരപേക്ഷ നിലപാടുമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നത്. ഈ രണ്ട് കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്.
ഈ കാഴ്ചപ്പാടുകളെ പിന്തുണച്ച് ആര് വോട്ട് ചെയ്താലും വേണ്ടെന്ന് പറയില്ല. പക്ഷേ, അതിനായി ഇടതുപക്ഷത്തിന്റെ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ സംഘടനകളുമായി ചർച്ച നടത്താനോ ധാരണയുണ്ടാക്കാനോ ഞങ്ങൾ പോകില്ല, തോമസ് ഐസക് പറഞ്ഞു. എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് ഐസക് ആരോപിച്ചു.

