മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy of befriending any devil to come get power, PMA Salam against CM)
കേരളത്തിൽ ബിജെപിക്ക് പാർലമെന്റ് അംഗത്തെ സമ്മാനിച്ചത് സിപിഎമ്മും എൽഡിഎഫുമാണ്. ഇക്കാര്യം എൽഡിഎഫ് നേതാവായ വി.എസ്. സുനിൽകുമാർ തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് സലാം ഓർമ്മിപ്പിച്ചു. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ വ്യക്തമായ സഹകരണമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ച വ്യക്തിയെയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാനാണ് കെ.എം. ഷാജി വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗങ്ങൾ ഇപ്പോൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത്. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ ഇതിന് പ്രേരിപ്പിക്കുന്നത്. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ പുതിയ തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നതെന്ന് സലാം ആരോപിച്ചു. യു. പ്രതിഭയ്ക്കെതിരായ പരാമർശങ്ങൾ തെറ്റാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. എന്നാൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ സിപിഎം സൈബർ ഇടങ്ങളിൽ ക്രൂരമായ ആക്രമണം നടത്തുമ്പോൾ നേതൃത്വം നടപടിയെടുക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

