തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഈ പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.(RTI document reveals that the Chief Minister-Mohanlal interview cost more than Rs 11 lakh)
തിരുവല്ല സ്വദേശി നൽകിയ അപേക്ഷയിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് അഭിമുഖം പൂർത്തിയാക്കിയത്. രാഷ്ട്രീയ ജീവിതത്തിനപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തിയ അഭിമുഖത്തിന്റെ ടീസറുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് മോഹൻലാലിനോട് സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ നീക്കം വെറും ‘പി.ആർ. സ്റ്റണ്ട്’ മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മോഹൻലാൽ ഇത്തരത്തിൽ ഒരു രാഷ്ട്രീയ നേതാവുമായി അഭിമുഖം നടത്തുന്നത് ആദ്യമായല്ല. ഉമ്മൻചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ സംവദിച്ചിരുന്നു.

