കൊല്ലം: ആർഎസ്പിയുടെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചവറ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കടുക്കുന്നു. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നതോടെ മണ്ഡലം ആര് പിടിച്ചെടുക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ സുജിത് വിജയൻപിള്ളയും യുഡിഎഫിനായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ കെ.ആർ. രാജേഷുമാണ് മത്സരരംഗത്തുള്ളത്.(Assembly elections, huge fight is expected in Chavara, the stronghold of RSP)
1977-ൽ മണ്ഡലം രൂപീകൃതമായത് മുതൽ ആർഎസ്പിക്ക് വ്യക്തമായ മേധാവിത്വമുള്ള മണ്ഡലമാണ് ചവറ. ബേബി ജോണും പിന്നീട് മകൻ ഷിബു ബേബി ജോണും പലതവണ പ്രതിനിധീകരിച്ച മണ്ഡലം, ആർഎസ്പിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. എൻ. വിജയൻപിള്ളയിലൂടെ തുടങ്ങിയ ഇടതുമുന്നേറ്റം 2021-ൽ അദ്ദേഹത്തിന്റെ മകൻ സുജിത് വിജയൻപിള്ളയിലൂടെ എൽഡിഎഫ് നിലനിർത്തുകയായിരുന്നു.
2021-ലെ കടുത്ത പോരാട്ടത്തിൽ കേവലം 1096 വോട്ടുകൾക്കാണ് ഷിബു ബേബി ജോൺ പരാജയപ്പെട്ടത്. ഇത്തവണ ആ നേരിയ ഭൂരിപക്ഷം മറികടന്ന് മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സുജിത് വിജയൻപിള്ള.

