വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.( K Rafeeq says Mammootty called him directly)
ടൗൺഷിപ്പിൽ എത്തിയ പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം ബുദ്ധിമുട്ടുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് താൻ അവിടെ ഇടപെട്ടത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് വ്യക്തമാക്കിയതായും റഫീഖ് കൂട്ടിച്ചേർത്തു.
വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. ഇത് മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമല്ലെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന ലോകത്തിന് തന്നെ മാതൃകയായ ഈ ടൗൺഷിപ്പിന്റെ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുത്. ദുരന്തബാധിതരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും വലുതെന്നും തർക്കങ്ങൾ മാറ്റിവെച്ച് ചേർന്നുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനഃപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും കെ. റഫീഖ് കൂട്ടിച്ചേർത്തു. രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.

