കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കായി ബിജെപി രാജ്യത്തെ പരമോന്നത പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് മമത കുറ്റപ്പെടുത്തി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര ആദിവാസി സന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തത്.
താൻ എന്തുകൊണ്ടാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്താതിരുന്നത് എന്നതിനും മമത വ്യക്തമായ വിശദീകരണം നൽകി. സിലിഗുരി കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ, പോലീസ് കമ്മീഷണർ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കണമെന്ന് പ്രോട്ടോക്കോൾ ലിസ്റ്റിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെന്നും തന്റെ പേര് അതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും മമത സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു സ്വകാര്യ സംഘടന നടത്തിയ പരിപാടിയിൽ സംഘാടകർക്ക് മതിയായ ഒരുക്കങ്ങൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ സ്വീകരിക്കാൻ വരാത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപദി മുർമു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആദിവാസി ക്ഷേമത്തിൽ സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതിനാലാണ് ജനങ്ങളെ വരാൻ അനുവദിക്കാത്തതെന്ന് അവർ ആരോപിച്ചു. മമത തന്റെ അനിയത്തിയെപ്പോലെയാണെന്നും അവർക്ക് എന്തെങ്കിലും വിഷമമുണ്ടോ എന്ന് തനിക്കറിയില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഈ സംഭവത്തെ “ലജ്ജാകരവും അഭൂതപൂർവ്വവും” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും ഒരു ആദിവാസി വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയെ അപമാനിച്ചത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ കേന്ദ്ര ഏജൻസികളെയും ഗവർണറെയും കേന്ദ്രമന്ത്രിമാരെയും ഇപ്പോൾ രാഷ്ട്രപതിയെയും ബംഗാളിനെതിരെ ബിജെപി അണിനിരത്തുകയാണെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇതിനോട് പ്രതികരിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ വിവാദം തൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Summary: West Bengal CM Mamata Banerjee has accused the BJP of misusing the President’s office for political gains following President Droupadi Murmu’s remarks on the lack of arrangements during her Siliguri visit.

