ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും പ്രവാസികളെയും വിദ്യാർത്ഥികളെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.(West Asian War, Indians in Gulf countries appeal for help)
ദുബായിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയയിലൂടെ സഹായത്തിനായി കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കുന്നുണ്ട്. ജീവിതമാർഗ്ഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ അന്വേഷിക്കേണ്ട അവസ്ഥയിലാണെന്ന് ദുബായിലെ തൊഴിലാളികൾ വെളിപ്പെടുത്തി. ഇടപെടണമെന്ന് ഇവർ അഭ്യർത്ഥിച്ചു. ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ജമ്മു കശ്മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനായി വിവിധ രാജ്യങ്ങളിലെ ഹെൽപ്പ്‌ലൈൻ നമ്പറുകളും മന്ത്രാലയം പുറത്തുവിട്ടു.
അബുദാബിയിൽ സഹായം ആവശ്യമുള്ളവർക്ക് 800-46342 എന്ന ടോൾ ഫ്രീ നമ്പറിലോ +971543090571 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. സൗദി അറേബ്യയിലെ റിയാദിലുള്ളവർക്ക് 00-966-11-4884697 എന്ന നമ്പറിലും 800 247 1234 എന്ന ടോൾ ഫ്രീ നമ്പറിലും സഹായം ലഭ്യമാണ്. ഒമാനിലെ മസ്‌കറ്റിൽ 80071234 എന്ന ടോൾ ഫ്രീ നമ്പറും +96898282270 എന്ന വാട്സ്ആപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ഖത്തറിലെ ദോഹയിൽ 00974-55647502 എന്ന നമ്പറിലും കുവൈറ്റിൽ +96565501946 എന്ന നമ്പറിലും ബഹ്‌റൈനിൽ 00973-39418071 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഇറാനിലെ ടെഹ്‌റാനിലുള്ളവർക്കായി +989128109115, +989932179359 എന്നീ നമ്പറുകളും ഇസ്രായേലിലെ തെൽ അവീവിൽ +972-54-7520711, +972-54-2428378 എന്നീ നമ്പറുകളും നിലവിലുണ്ട്. ഇറാഖിലെ ബാഗ്ദാദിൽ +964 771 651 1185 എന്ന നമ്പറിലും പലസ്തീനിലെ റമല്ലയിൽ +970592916418 എന്ന നമ്പറിലും അടിയന്തര സേവനം ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

