തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ പങ്കുചേരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി അനന്തപുരി. പൊങ്കാലയ്ക്കായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും ഇത്തവണയും മുൻപന്തിയിലുണ്ട്.(Palayam Juma Masjid and St. Joseph’s Church have prepared all the facilities for those who have arrived for Attukal Pongala)
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനിടെ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നടത്തിയ പ്രഭാഷണമാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായത്. പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണം എന്ന അദ്ദേഹത്തിന്റെ വാക്കുകളെ ‘യഥാർത്ഥ കേരള സ്റ്റോറി’ എന്നാണ് മലയാളികൾ ഒന്നടങ്കം വിശേഷിപ്പിച്ചത്.
ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി ജുമാ മസ്ജിദിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ മുൻവർഷങ്ങളിൽ കമ്മ്യൂണിറ്റി ഹാളാണ് നൽകിയിരുന്നതെങ്കിൽ ഇത്തവണ പള്ളി അങ്കണത്തിൽ പ്രത്യേക വിശ്രമ പന്തൽ തന്നെ തയ്യാറാക്കി. പള്ളിക്ക് സമീപം പൊങ്കാലയിടുന്നവർക്കായി നോമ്പ് കഞ്ഞി, ചായ, ലഘുഭക്ഷണം എന്നിവയും 24 മണിക്കൂറും കുടിവെള്ളവും വിതരണം ചെയ്തു.
തൊട്ടടുത്തുള്ള സെന്റ് ജോസഫ് ചർച്ചിലും കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഒരുക്കി ക്രൈസ്തവ സമൂഹവും പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി. പാളയത്തെ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു. നഗരത്തിലുടനീളം വിവിധ സംഘടനകളും ക്ലബ്ബുകളും മോര്, പഴങ്ങൾ, ജ്യൂസ് എന്നിവ നൽകി ഭക്തർക്ക് ആശ്വാസമേകി. ജാതിമത ഭേദമന്യേയുള്ള ഈ ഒത്തുചേരൽ തിരുവനന്തപുരത്തിന്റെ പാരമ്പര്യത്തെ ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായി.

