തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നടപടിയെടുത്തത്.(Police brutality at Fort station, 4 policemen suspended)
മർദ്ദനമേറ്റ പ്രതി ജിനു ബേബി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് എത്തിച്ച പ്രതിയെ സ്റ്റേഷൻ സെല്ലിനുള്ളിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ചു വലിക്കുന്നതും മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി.
മർദ്ദനത്തെത്തുടർന്ന് ജിനുവിന്റെ രണ്ട് വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. കൈക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ വെച്ച് പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയതിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

