ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും വിവാഹത്തെ താൻ തുടക്കത്തിൽ എതിർത്തിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന നടൻ ശിവകുമാർ (Suriya-Jyotika). ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ പ്രണയത്തെക്കുറിച്ചും അന്നത്തെ തന്റെ നിലപാടിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നത്. സൂര്യയും ജ്യോതികയും തമ്മിലുള്ള ബന്ധം തനിക്ക് ആദ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ സൂര്യ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതികയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്നും ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയുമെന്നും സൂര്യ തറപ്പിച്ചു പറഞ്ഞതോടെയാണ് തന്റെ മനസ്സ് മാറിയതെന്ന് ശിവകുമാർ ഓർത്തെടുത്തു. തന്റെ സിനിമാ ജീവിതത്തിൽ അഭിനയിച്ച 150-ഓളം ചിത്രങ്ങളിൽ ഭൂരിഭാഗവും പ്രണയവിവാഹങ്ങളെ പിന്തുണയ്ക്കുന്നവയായിരുന്നു. ആ ചിന്തയാണ് ഒടുവിൽ സൂര്യയുടെ പ്രണയത്തിന് സമ്മതം മൂളാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യ അന്ന് വളരെ ലജ്ജാലുവായ പ്രകൃതക്കാരനായിരുന്നുവെന്നും ശിവകുമാർ വെളിപ്പെടുത്തി.
‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. നടി രാധിക ശരത്കുമാറാണ് ജ്യോതികയോട് സംസാരിക്കാൻ സൂര്യയെ പ്രോത്സാഹിപ്പിച്ചത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2006-ലാണ് വിവാഹിതരായത്. ഇവർക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നിലവിൽ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’, ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളുടെ തിരക്കിലാണ് സൂര്യ.
Summary: Veteran actor Sivakumar revealed that he initially opposed Suriya’s relationship with Jyotika, but eventually agreed after seeing Suriya’s firm resolve.



